കൃഷ്ണപ്രിയ
മധുരാനഗരം ചുട്ടെരിച്ചതിന് ശേഷം കത്തിജ്വലിക്കുന്ന അഗ്നി കണക്കെയാണ് ദേവി കണ്ണകി അനന്തപുരിയിൽ പ്രവേശിച്ചത്. മധുര നഗരത്തിനരചന്റെ തെറ്റായ വിധിന്യായത്തിന് പകരമായി ചാമ്പലായ നഗരത്തിന്റെ കഥ ഇതിനകം തന്നെ അനന്തപുരിയിലുള്ളവർ അറിഞ്ഞു കഴിഞ്ഞിരുന്നു. ദേവിയുടെ ഭർത്താവായ കോവലനെയാണ് രാജാവ് കള്ളനെന്ന് മുദ്രകുത്തി വധിച്ചതത്രേ! പകരമായി മധുരാ നഗരത്തിലെ സ്ത്രീകളും വൃദ്ധന്മാരും കുഞ്ഞുങ്ങളുമൊഴിച്ച് മറ്റെല്ലാവരും ദേവിയുടെ രാേഷാഗ്നിയിൽ വെന്തു വെണ്ണീറായി മാറി. ദേവിയുടെ മുമ്പിലേക്കടുക്കാൻ പോലും സകലരും ഭയപ്പെട്ടു. ദേവിയുടെ ദൃഷ്ടി പെടുന്നിടങ്ങളെല്ലാം അഗ്നി കണക്ക് എരിഞ്ഞു കൊണ്ടിരുന്നു. ഒടുവിലവർ ആ ശക്തി സ്വരൂപിണിയിലെ ക്രോധ ഭാവത്തെ അടക്കി ശാന്ത ഭാവത്തെ ഉണർത്താനായി ദേവിയോട് തന്നെ ഉള്ളുരുകി പ്രാർത്ഥിച്ചു. സ്ത്രീകൾ മൺകലങ്ങളിൽ തിളച്ചുപൊങ്ങിയ പൊങ്കാല ദേവിയുടെ തൃകാൽക്കൽ സമർപ്പിച്ചു. അങ്ങനെയൊടുവിൽ ദേവിയിലെ അന്നപൂർണ്ണേശ്വരി ഭാവമുണർന്നു. അഗതികൾക്ക് ആശ്രയവും അന്നവും വരദാഭയങ്ങളുമരുളുന്ന പ്രസന്നവദനയായ അന്നപൂർണ്ണയായി. സർവ്വാഭീഷ്ടദായിനിയായി. അന്നുമുതല്ക്കാകാണത്രേ ആറ്റുകാലിൽ ദേവീ സാനിധ്യമുണ്ടായത്. ദേവിയുടെ ഇഷ്ട നൈദ്യം പൊങ്കാലയായത്..
അനന്തപുരിയിൽ ആറ്റുകാൽ ദേവീക്ഷേത്രത്തിൽ പൊങ്കാല പതിവുപോലെ കുംഭമാസത്തിലെ പൂരം നാളിലാണ് . ലോകം മുഴുവൻ ആറ്റുകാൽ അമ്മയുടെ കാൽചുവട്ടിലേക്കെത്തുന്ന ദിവസമാണന്ന്. സകലരും ആദിപരാശക്തിയുടെ അന്നപൂർണ്ണേശ്വരീഭാവത്തെ മനസാ സ്മരിക്കുന്ന നാൾ.
തിളച്ചുമറിയുന്ന പൊങ്കാലക്കലങ്ങൾ പഞ്ചഭൂത സംഗമസ്ഥാനങ്ങൾ കൂടിയാണ് എന്നൊരു വിശ്വാസമുണ്ട്. ഭൂമിയുടെ പ്രതീകമായ മൺകലവും അരിയും , ഒപ്പം ജലവും ആകാശവും വായുവും അഗ്നിയും ഒരുമിച്ച് സഹവർത്തിത്തത്തോടെ നിലനിൽക്കുമ്പോൾ അത് തിളച്ച് പൊങ്ങിയുയരുന്ന പൊങ്കാലയാകുന്ന ആനന്ദമാകുന്നു എന്നത് വെറുമൊരു വിശ്വാസം മാത്രമായി തള്ളാനാവില്ലല്ലോ.
ലോകത്തിലേറ്റവുമധികം സ്ത്രീകൾ ഒത്തുചേരുന്ന സമയമാണത്രേ ആറ്റുകാൽ പൊങ്കാല നാൾ. സ്ത്രീകളുടെ ശബരിമലയെന്നാണ് അറ്റുകാൽ ദേവി ക്ഷേത്രം പൊതുവേ അറിയപ്പെടുന്നത്. പൊങ്കാലയ്‌ക്ക് അടുപ്പുകൂട്ടൽ എന്നത് സ്ത്രീകൾ തങ്ങളുടെ മാത്രമായ ഒരു ആഘോഷമാക്കി മാറ്റിയതിനാലാകും അത് എന്ന് തോന്നുന്നു. ദേവിക്ക് കാപ്പുകെട്ടി കുടിയിരുത്തുന്ന ദിവസം മുതൽക്ക് അതായത്, കുംഭമാസത്തിൽ കാർത്തിക നാൾ മുതൽക്ക് ആഘോഷങ്ങളാരംഭിക്കും. പൂരത്തിൻ നാൾ പൊങ്കാലയ്‌ക്ക് ശുഭമുഹൂർത്തമാകും. അന്നേ ദിവസം ആറ്റുകാലും പരിസരവും അടുപ്പു കല്ലുകളും മൺകലങ്ങളും കൊണ്ട് നിറയും. അന്തരീക്ഷം അമ്മേ നാരായണ വിളികളാൽ മുഖരിതമാകും .. ലക്ഷോപലക്ഷം കലങ്ങളിൽ നിന്നുമുള്ള പൊങ്കാലകൾ തിളച്ചുമറിഞ്ഞ് നഗരത്തിന് മുഴുക്കെ അന്നമായി ഭവിക്കും. ദേവിയുടെ അന്നപൂർണ്ണേശ്വരീ ഭാവത്തിന്റെ സാക്ഷാത്ക്കാരം ഇതിലും മനോഹരമായി എങ്ങനെയാണ് സാക്ഷാത്ക്കരിക്കാനാകുക? സർവ്വാഭീഷ്ടദായിനിയായ പരാശക്തിയുടെ കൃപാ കടാക്ഷങ്ങൾ പരിധിയില്ലാതെ സർവ്വരിലും വർഷിക്കട്ടെ എന്ന പ്രാർത്ഥനയോടെ എല്ലാവർക്കും പൊങ്കാല ശുഭാശംസകൾ.
Comments