ന്യൂഡൽഹി : തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന വടക്കു-കിഴക്കൻ സംസ്ഥാനങ്ങൾ സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുന്നതിനാണ് ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിൽ പ്രധാനമന്ത്രി സന്ദർശിക്കുന്നത്. കഴിഞ്ഞ ദിവസമാണ് മൂന്ന് സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നത്. മൂന്നിടത്തും എൻഡിഎ സഖ്യം വിജയിച്ചിരുന്നു.
ത്രിപുരയിൽ 60 സീറ്റുകളിൽ 33 സീറ്റുകൾ നേടിക്കൊണ്ടാണ് ബിജെപി അധികാരം നിലനിർത്തിയത്. ഇടത്-കോൺഗ്രസ് സഖ്യത്തെ ത്രിപുരയിലെ വോട്ടർമാർ എഴുതി തള്ളുകയായിരുന്നു. സിപിഎം കോൺഗ്രസ് സഖ്യവും തിപ്രമോദ പാർട്ടിയുടെ സാന്നിധ്യവും ബിജെപിയുടെ തേരോട്ടത്തെ പിടിച്ചുകെട്ടുമെന്നായിരുന്നു പ്രതിപക്ഷം കരുതിയിരുന്നത്. എന്നാൽ വികസന നയങ്ങളുയർത്തിയുള്ള ബിജെപിയുടെ പ്രചാരണങ്ങളെ ജനങ്ങൾ ഏറ്റെടുക്കുകയായിരുന്നു.
നാഗാലാൻഡിൽ 37 സീറ്റുകളാണ് ബിജെപി നേടിയത്. മേഘാലയിൽ 69 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ നിലവിലെ ഭരണകക്ഷിയായ എൻപിപി 26 സീറ്റുകൾ നേടിക്കൊണ്ട് ഏറ്റവും വലിയ ഒറ്റ കക്ഷിയായി. ബിജെപിയുമായി ചേർന്ന് സഖ്യസർക്കാർ രൂപീകരിക്കുമെന്ന് എൻപിപി അറിയിച്ചു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ജനങ്ങളോട് പ്രധാനമന്ത്രി നന്ദി അറിയിച്ചിരുന്നു. കാര്യകർത്താക്കളുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങളിൽ അഭിമാനിക്കുന്നുവെന്നും സംസ്ഥാനങ്ങളിലെ വികസനത്തിനായി കഠിന പരിശ്രമം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments