ശ്രീനഗർ: ലഹരിക്കടത്തിലൂടെ ലഭിക്കുന്ന ലാഭം പാകിസ്താനിലേക്ക് തന്നെ തിരിച്ചയച്ച് കശ്മീരിൽ ഭീകരപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുകയാണെന്ന് ഡിജിപി ദിൽബാഗ് സിംഗ്. മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയുടെ വീട്ടിൽ നടത്തിയ പരിശോധനയുടെ ഭാഗമായി ഏഴ് കിലോ ഹെറോയിനും രണ്ട് കോടി രൂപയും പിസ്റ്റലും കശ്മീർ പോലീസ് കഴിഞ്ഞ ദിവസം കണ്ടെടുത്ത സാഹചര്യത്തിലാണ് ജമ്മു കശ്മീർ ഡിജിപിയുടെ പരാമർശം. പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയ്ക്ക് സമീപം രണ്ട് ദിസവം മുമ്പായിരുന്നു സംഭവം നടന്നത്.
പാകിസ്താനിൽ നിന്ന് ലഹരി വസ്തുക്കളും ആയുധങ്ങളും ജമ്മുകശ്മീർ വഴി ഇന്ത്യയിലേക്ക് കടത്താനുള്ള ശ്രമം പുതിയ വെല്ലുവിളിയാണ്. ഇടപാടുകളിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ ഭൂരിഭാഗവും അതിർത്തിക്കപ്പുറമുള്ള ഇടപാടുകാർക്ക് തിരിച്ച് നൽകുന്നു. ശേഷിക്കുന്ന ലാഭം ഇവിടെയുള്ള മയക്കുമരുന്ന് കച്ചവടക്കാർ പരസ്പരം പങ്കിടുന്നു. കശ്മീരിൽ ഭീകരപ്രവർത്തനങ്ങൾ നടത്താൻ ലഹരിക്കച്ചവടത്തിൽ നിന്നുള്ള വരുമാനം വിനിയോഗിക്കുകയാണ് പാകിസ്താന്റെ ലക്ഷ്യമെന്നും ഡിജിപി പ്രതികരിച്ചു.
Comments