തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയെന്ന പുണ്യനിർഭരമായക്കാഴ്ചയിലേക്കാണ് നാടും നഗരവും നാളെ മിഴിതുറക്കുന്നത്. ലക്ഷക്കണക്കിന് സ്ത്രീകളാണ് പൊങ്കാല അർപ്പിക്കാൻ അനന്തപുരിയിൽ എത്തുന്നത്. ഇതോെട ഏറ്റവും വലിയ സ്ത്രീജനകൂട്ടായ്മയുടെയും തലസ്ഥാനമായി തിരുവനന്തപുരം മാറും.
ആറ്റുകാൽ പൊങ്കാലയ്‌ക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മുൻ വർഷങ്ങളേക്കാൾ ഭക്തരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നാളെ രാവിലെ 10.20-നാണ് അടുപ്പുവെട്ട്. ക്ഷേത്ര തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്ന് ദീപം പകർന്ന് മേൽശാന്തി പി. കേശവൻ നമ്പൂതിരിക്ക് കൈമാറും. തിടപ്പള്ളിയിലെയും വലിയ തിടപ്പള്ളിയിലെയും പൊങ്കാല അടുപ്പുകളിൽ പകർന്ന ശേഷം മേൽശാന്തി ദീപം സഹമേൽശാന്തിക്ക് കൈമാറും. ഉച്ചയ്‌ക്ക് 2.300-ന് നിവേദ്യം. പണ്ടാര അടുപ്പിൽ ഒരുക്കുന്ന പൊങ്കാലയാണ് ആദ്യം നിവേദിക്കുക. ഈ സമയം തന്നെ ഭക്തർ തയാറാക്കിയ നിവേദ്യങ്ങളിലും തീർത്ഥം പകരും. അന്ന് രാത്രി കുത്തിയോട്ട വ്രതക്കാർക്കുള്ള ചൂരൽകുത്ത് നടക്കും. രാത്രി 10.15-ന് മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്ക് ദേവിയെ എഴുന്നള്ളിക്കും. അടുത്ത ദിവസം രാവിലെ തിരിച്ചെഴുന്നള്ളത്ത് ക്ഷേത്രത്തിലെത്തിയ ശേഷം രാവിലെ 8-ന് ദേവിയെ അകത്ത് എഴുന്നള്ളിക്കും. രാത്രി 9.15-ന് കാപ്പഴിക്കും. പുലർച്ചെ ഒന്നിന് നടത്തുന്ന കുരുതി തർപ്പണത്തോടെ ഈ വർഷത്തെ ആറ്റുകാൽ ഉത്സവത്തിന് സമാപനം കുറിക്കും.
ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ നാളെ ഉച്ച മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. പൊങ്കാലയിടാൻ വരുന്നവരുടെ വാഹനങ്ങൾ ക്ഷേത്ര പരിസരത്തോ ദേശീയ പാത പരിസരത്തോ പാർക്ക് ചെയ്യരുതെന്ന് സിറ്റി പോലീസ് കമ്മീഷണർ നിർദ്ദേശിച്ചിട്ടുണ്ട്.
പൊങ്കാല സമയത്തെ സുരക്ഷയ്‌ക്കായി 3300 പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. കൂടാതെ ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ 150 വൊളന്റിയർമാരും, അഗ്‌നി രക്ഷാ സേനയുടെ 250 ജീവനക്കാരും 130 സിവിൽ ഡിഫൻസ് വൊളണ്ടിയർമാരും സേവനത്തിനുണ്ടാകും. തീപിടിത്ത സാധ്യത മുന്നിൽ കണ്ട് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് അഗ്‌നിരക്ഷാ സേന ഒരുക്കുന്നത്. ആറ്റുകാൽ ദേവീക്ഷേത്രം, തമ്പാനൂർ, കിള്ളിപ്പാലം, അട്ടക്കുള്ളങ്ങര, സിറ്റി ഔട്ടർ എന്നിങ്ങനെ അഞ്ചായി തിരിച്ച് പ്രവർത്തനം നടക്കുക. പൊങ്കാല സമയത്ത് പ്രദേശങ്ങളിലെ പെട്രോൾ പമ്പ്, ഗ്യാസ് ഗോഡൗൺ എന്നിവയുടെ പ്രവർത്തനം നിർത്തിവക്കണം അഗ്‌നിശമന സേന നിർദ്ദേശം
പ്രത്യേക മെഡിക്കൽ സംഘത്തെ ആരോഗ്യവകുപ്പ് സജ്ജമാക്കിടിട്ടുണ്ട്. പൊങ്കാല ദിവസത്തിൽ 35 ആംബുലൻസ് ഉൾപ്പെടെയുള്ള 10 മെഡിക്കൽ ടീമുകളെയാണ് ആരോഗ്യവകുപ്പ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ആറ്റുകാൽ ക്ഷേത്ര സന്നിധിയിൽ ഡോക്ടർ, സ്റ്റാഫ് നഴ്‌സ്, എന്നിവരുടെ സംഘമുണ്ടാകും. .
അന്നേദിവസത്തെ ജനത്തിരക്ക് പരിഗണിച്ച് കെഎസ്ആർടിസി പ്രത്യേക ബസ് സർവ്വീസുകൾ നടത്തും. 400 സർവീസുകളാണ് നടത്തുന്നത്. കെഎസ്ആർടിസി കിഴക്കേക്കോട്ട സ്റ്റാൻഡിൽ നിന്നും മൂന്ന് കിലോമീറ്റർ അകലെയാണ് ആറ്റുകാൽ ക്ഷേത്രമുള്ളത്. ഇവിടേക്ക് ചെയിൻ സർവ്വീസുകളാണ് കെഎസ്ആർടിസി നടത്തുക. ആറ്റുകാൽ ക്ഷേത്രത്തിൽ നിന്നും തിരികെ ബസ് സ്റ്റാൻഡിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും സർവ്വീസുകളുണ്ടായിരിക്കും.
ഇന്ത്യൻ റെയിൽവേയും പൊങ്കാല ദിനത്തിൽ പ്രത്യേക ട്രെയിൻ സർവീസുകളും അധിക സ്റ്റോപ്പുകളും അനുവദിച്ചിട്ടുണ്ട്. എറണാകുളത്ത് നിന്നും നാഗർകോവിലിൽ നിന്നും തിരുവനന്തപുരത്തേക്കും തിരിച്ചും പ്രത്യേക ട്രെയിനുകൾ സർവ്വീസ് നടത്തും. 12 ട്രെയിനുകൾക്ക് ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ പ്രത്യേക സ്റ്റോപ്പും പൊങ്കാലദിനം അനുവദിച്ചു. 4 ട്രെയിനുകൾക്കായി 14 അധിക കോച്ചും ദക്ഷിണ റെയിൽവേ ഒരുക്കിയിട്ടുണ്ട്.
നഗരിയിൽ 1270 പൊതുടാപ്പുകൾ സജ്ജീകരിച്ചു. പൊങ്കാലയ്‌ക്ക് ശേഷം ശുചീകരണത്തിന് 3000 പേരെ കോർപ്പറേഷൻ ഏർപ്പാടാക്കിയിട്ടുണ്ടെന്നും ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. കൂടാതെ ട്രാൻസ്‌ഫോർമറുകൾക്ക് സമീപം പൊങ്കാലയിടുമ്പോൾ വേണ്ടത്ര സുരക്ഷിത അകലം പാലിക്കണമെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്ത്രീകളുടെ ശബരിമല എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ഏറ്റവും പ്രസിദ്ധമായ ചടങ്ങാണ് ആറ്റുകാൽ പൊങ്കാല മഹോത്സവം. കേരളത്തിലെ ആദ്യത്തെ പൊങ്കാല ഉത്സവം മാത്രമല്ല, ലോകത്തിൽ തന്നെ ഏറ്റവും അധികം സ്ത്രീകൾ ഒത്തുകൂടുന്ന ചടങ്ങ് എന്ന വിശേഷണവും ആറ്റുകാൽ പൊങ്കാലയ്‌ക്കുണ്ട്. ഓരോ വർഷവും പൊങ്കാലയിട്ട് ദേവിയുടെ അനുഗ്രഹം നേടുവാനായി ഇവിടെ എത്തുന്ന വിശ്വാസികളായ സ്ത്രീകളുടെ എണ്ണത്തിൽ വൻ വർദ്ധനവാണുള്ളത്. അന്നപൂർണ്ണേശ്വരി ദേവിയുടെ ഇഷ്ടവഴിപാടാണ് പൊങ്കാല എന്നാണ് വിശ്വാസം.
Comments