എറണാകുളം: നടിയെ ആക്രമിച്ച കേസിൽ മുഖ്യപ്രതി പൾസർ സുനിയുടെ ജാമ്യഹർജി ഹൈക്കോടതി തള്ളി. ജാമ്യം നൽകരുതെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. ഇത്രയും വർഷമായി ജയിലിൽ കിടന്നു എന്നതുകൊണ്ട് മാത്രം മോചനത്തിന് കാരണമാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പൾസർ സുനിയ്‌ക്ക് മേൽ ചുമത്തപ്പെട്ടിട്ടുള്ളത് ഗുരുതരമായ കുറ്റകൃത്യമാണെന്നും കോടതി വ്യക്തമാക്കി.
പ്രഥമദൃഷ്ട്യ ലഭിച്ച തെളിവുകൾ പരിശോധിക്കുമ്പോൾ തന്നെ നടിയ്‌ക്ക് നേരെയുണ്ടായത് ക്രൂരമായ ആക്രമണങ്ങളാണെന്ന് നേരത്തെ കോടതി അഭിപ്രായപ്പെട്ടിരുന്നു. ഇത്തരം കുറ്റകൃത്യങ്ങളിൽ കുറ്റകൃത്യത്തിന്റെ ഗൗരവം കൂടി പരിഗണിക്കേണ്ടതുണ്ട് എന്ന് കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ആറ് വർഷമായി ജയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷയുമായി സുനി ഹൈക്കോടതിയെ സമീപിച്ചത്.
നടൻ ദിലീപിന്റെ ക്രിമിനൽ ഗൂഢാലോചനയുടെ അടിസ്ഥാനത്തിൽ പൾസർ സുനി അടക്കമുള്ള പ്രതികൾ നടിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന വാഹനത്തിൽ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. 2022 മാർച്ചിവലും പൾസർ സുനിയുടെ ജാമ്യഹർജി കോടതി തള്ളിയിരുന്നു.
Comments