ബാങ്ക് തട്ടിപ്പിനിരയായി എന്ന വ്യാജ വാർത്തയ്‌ക്കെതിരെ പ്രതികരണവുമായി നടി ശ്വേതാ മേനോൻ. തട്ടിപ്പിലൂടെ 57,636 രൂപ നഷ്ടമായെന്ന് പ്രമുഖ ഇംഗ്ലീഷ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിലാണ് പ്രതികരണവുമായി താരം രംഗത്തെത്തിയിരിക്കുന്നത്. രാവിലെ മുതൽ നിലനിൽക്കുന്ന ആശയക്കുഴപ്പങ്ങളിൽ വിശഗീകരണം നൽകുന്നുവെന്നും ചില മാദ്ധ്യമങ്ങൾ അബദ്ധത്തിൽ അറിയാതെ മറ്റൊരു നടിയ്‌ക്ക് പകരമാണ് തന്റെ പേര് നൽകിയതെന്നുമാണ് ശ്വേതാ മേനോൻ നൽകിയ മറുപടി.
മുംബൈയിലെ ഒരു സ്വകാര്യ ബാങ്കിന്റെ നാൽപതോളെ ഇടപാടുകാർക്ക് മൂന്ന് ദിവസത്തിനുള്ളിൽ അവരവരുടെ അക്കൗണ്ടിൽ നിന്ന് ലക്ഷങ്ങൾ നഷ്ടമായതായി വാർത്ത പുറത്തുവന്നിരുന്നു. അതിൽ നടി ശ്വേതാ മേനോനും ഉൾപ്പെടുന്നുവെന്നും ചൂണ്ടിക്കാട്ടി, നടിയുടെ ചിത്രം ഉൾപ്പെടെയാണ് ചില മാദ്ധ്യമങ്ങളിൽ വാർത്ത പ്രചരിച്ചത്. ശ്വേത മേമൻ എന്ന് പേരുള്ള ടെലിവിഷൻ താരമാണ് തട്ടിപ്പിനിരയായത്. പേരിലെ സാദൃശ്യമാണ് ശ്വേതാ മേനോന്റെ പേര് വാർത്തകളിൽ ഇടംനേടാൻ കാരണമായത്.
മൊബൈൽ ഫോണിലേക്ക് ലഭിച്ച സന്ദേശത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്തതോടെയാണ് അക്കൗണ്ടിൽ നിന്ന് പലർക്കും പണം നഷ്ടമായതെന്നാണ് വിവരം. കെവൈസി, പാൻ വിവരങ്ങൾ പുതുക്കണെ എന്നാവശ്യപ്പെടുന്ന വ്യാജ സന്ദേശമാണ് ലഭിച്ചതെന്ന് പണം നഷ്ടപ്പെട്ടതിന് ശേഷമാണ് പലരും തിരിച്ചറിഞ്ഞത്. ലഭിച്ച ലിങ്കിൽ ക്ലിക്ക് ചെയ്തതിന് പിന്നാലെ അവരവരുടെ ബാങ്കുകളുടേതിന് സമാനമായ വ്യാജ വെബ്‌സൈറ്റിലാണ് എത്തിയത്. തുടർന്ന് കസ്റ്റമർ ഐഡി, പാസ് വേഡ്, മറ്റ് സ്വകാര്യ വിവരങ്ങൾ എന്നിവ നൽകാൻ ആവശ്യപ്പെട്ടു. ഇതിന് പിന്നാലയാണ് പണം നഷ്ടമായത്. സംഭവത്തിന് പിന്നാലെ മുംബൈ പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Comments