1.ആറ്റുകാൽ പൊങ്കാലയുടെ മുഖമുദ്ര ഭക്തിയും വ്രത്രശുദ്ധിയുമാണ്. ഓരോരുത്തരും സ്വന്തം സാഹചര്യം പോലെ വ്രതമെടുക്കണം. ക്ഷേത്രത്തിലെ പ്രധാന ചടങ്ങായകാപ്പു കെട്ടുന്നതു മുതലുള്ള 9 ദിവസം മത്സ്യമാംസാദികളും ശാരീരിക ബന്ധവും ഉപേക്ഷിച്ച് ദേവീ മന്ത്രജപത്തോടെ എന്നും ക്ഷേത്ര ദർശനം നടത്തി വ്രതമെടുക്കുന്നതാണ് സാധാരണ രീതി . അതിന് കഴിയാത്തവർ ഈ രീതിയിൽ 7, 5, 3 ദിവസം വ്രതമെടുക്കണം. അതിനും പറ്റിയില്ലെങ്കിൽ തലേന്നെങ്കിലും വ്രത്രമെടുക്കണം. മാസമുറ കഴിഞ്ഞ് ഏഴാം ദിവസമാണ് പൊങ്കാല ഇടാവുന്നത്
2. പുലയും വാലായ്മയുമുള്ളവര്‍ അതാതു വിശ്വാസങ്ങളുടെ ദിനക്രമം തീരുന്നതു വരെ പൊങ്കാലയിടരുത്. പൊങ്കാലയുടെ പരിസരത്തോ ക്ഷേത്രപരിസരത്തോ വരരുത്. പുലയും വാലായ്മയും ശുദ്ധാ – ശുദ്ധിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ദേവിക്കുള്ള നിവേദ്യമാണ് പൊങ്കാല.അതിൽ ശുദ്ധി നിർബന്ധമാണ് . മരണം കഴിഞ്ഞു 16 വരെ പുലയും ജനിച്ച് പതിനൊന്നു വരെ വാലായ്മയുമാണ്. പ്രസവിച്ച സ്ത്രീക്ക് ആറുമാസത്തിനോ കുഞ്ഞിന്റെ ചോറൂണിനു ശേഷമോ പൊങ്കാലയിടാവുന്നതാണ്.
3. അമ്മ സർവാഭീഷ്ട വരദായിനിയായണ്. ജാതി മത വ്യത്യാസങ്ങളില്ലാതെ പൊങ്കാല സമർപ്പിക്കാം. ഭക്തിയും വിശ്വാസവുമാണ് പ്രധാനം.
4. പൊങ്കാലയ്‌ക്ക് പുത്തന്‍ മണ്‍കലം തന്നെ ഉപയോഗിക്കണം. പുത്തന്‍മണ്‍കലത്തിലെ പൊങ്കാല ആത്മസമര്‍പ്പണത്തിന്റെ പ്രതീകമാണ് . മണ്ണ് ശരീരമാണ്. പഞ്ച ഭൂതങ്ങളിൽ ഒന്നാണ്. പൊങ്കാലയിൽ പഞ്ച ഭൂതങ്ങളും പങ്കെടുക്കുന്നു.
5. പൊങ്കാല എന്നത് ദേവിക്കുള്ള നിവേദ്യമാണ് . അതുകൊണ്ട് പൊങ്കാലയിടാന്‍ തേങ്ങ തിരുമ്മുന്നതും ശര്‍ക്കര അരിയുന്നതും പൊങ്കാല ദിവസം തന്നെ ആകാൻ നോക്കുക. തലേന്ന് ആവരുത്,.
6. പൊങ്കാല പൂർണ്ണ സമർപ്പണം ആണ് .മനസ്സ് ദേവിയിൽ മാത്രം ഉറപ്പിക്കുക. പൊങ്കാലയ്‌ക്ക് തയ്യാറാക്കിവച്ചശേഷം അടുപ്പ് കത്തിക്കുംമുമ്പ് മറ്റൊരു ക്ഷേത്രത്തിലും പോകരുത്. പൊങ്കാല നിവേദ്യം കഴിയുംവരെ ദേവി പ്രാര്‍ത്ഥനയുമായി കഴിയണം.
7. പൊങ്കാല ഇടുമ്പോൾ ദേവീ നാമ ജപം അത്യന്താപേക്ഷിതമാണ്. പൊങ്കാലയ്‌ക്ക് അടുപ്പുകത്തിക്കുമ്പോള്‍
“സര്‍വ്വമംഗള മാംഗല്യേ ശിവേ സര്‍വാര്‍ത്ഥ സാധികേ
ശരണ്യേ ത്രയംബകേ ഗൗരീ നാരായണീ നമോസ്തുതേ…” എന്ന നാമം ജപിക്കുക. ദേവീ മഹാത്മ്യം, ലളിതാസഹസ്രനാമം എന്നിവ ജപിക്കുന്നത് ഉത്തമമാണ്.
8. പൊങ്കാലക്ക് അരി ഇടുമ്പോള്‍ ഭക്തി പൂർവ്വം ദേവിയെ മനസ്‌സില്‍ സ്മരിച്ച് ദേവീമന്ത്രം ജപിക്കണം.
“സര്‍വ്വമംഗള മാംഗല്യേ ശിവേ സര്‍വാര്‍ത്ഥ സാധികേ
ശരണ്യേ ത്രയംബകേ ഗൗരീ നാരായണീ നമോസ്തുതേ…” എന്ന നാമം ജപിക്കുക.
9. പൊങ്കാല തിളച്ചു തൂകുന്ന ദിശ സംബന്ധിച്ചു നിരവധി വിശ്വാസങ്ങൾ ഉണ്ട്. അതുകൊണ്ട് പൊങ്കാല തൂകുന്നത് വരെ പ്രാര്‍ത്ഥനയും പൂജയും നന്നായി വേണം.
10. ഏതു വഴിപാടും നടത്തിയ ശേഷം ഭക്ഷണം കഴിക്കുന്നതാണ് ഉത്തമം.അതുകൊണ്ട് തന്നെ പൊങ്കാല തിളച്ച ശേഷം ആഹാരം കഴിക്കുന്നതാണുത്തമം. ഇക്കാര്യം പൊങ്കാല ഇടുന്ന ആളിന്റെ ആരോഗ്യം അനുവദിക്കുന്നതു പോലെ ആകാം.പൊങ്കാല നേദിക്കും വരെ ജലപാനം പോലും നടത്താത്തവർ ധാരാളമുണ്ട്. ദേവിക്ക് നേദ്യം അര്‍പ്പിക്കുന്നതു വരെ വിശപ്പോ ദാഹമോ വെയിലോ ചൂടോ ഒന്നും പ്രശ്‌നമാകില്ലഎന്ന ചിന്തയാണ് അതിന്റെ കാരണം.
11. പൊങ്കാലയിടുമ്പോള്‍ കത്തിച്ചുവയ്‌ക്കുന്ന നിലവിളക്ക് നിവേദ്യം കഴിഞ്ഞാലുടന്‍ പുഷ്പംകൊണ്ട് അണയ്‌ക്കാം.
12. പൊങ്കാല ദിവസമല്ലാതെയും ആറ്റുകാലില്‍ പൊങ്കാലയിടാം. പൊങ്കാല ദിവസം ഭക്തജനങ്ങള്‍ക്ക് നേരിട്ട് സമര്‍പ്പിക്കാം എന്നതാണ് വ്യത്യാസം.
13. ചിലർ ഒരു കലം പൊങ്കാല ഇടുന്നു .മറ്റു ചിലർ കൂടുതൽ എണ്ണത്തിൽ പൊങ്കാല സമർപ്പിക്കും. അപ്പോൾ അടുപ്പു കത്തിക്കുന്ന സമയം ഒരു പ്രശ്നമാണ് എന്നൊരു ധാരണ വരുന്നുണ്ട്. 101 അടുപ്പില്‍ ഒരേ സമയത്ത് അഗ്നിജ്വലിപ്പിക്കാന്‍ ഒരാള്‍ക്കു കഴിയില്ല. മുഹൂര്‍ത്ത സമയത്ത് പ്രധാനകലത്തില്‍ അഗ്നിജ്വലിപ്പിക്കുക. ബാക്കി പിന്നീട് സമയം പോലെ ജ്വലിപ്പിക്കുക. 101 കലം പൊങ്കാല ഒരേ സമയത്ത് അടുപ്പില്‍ വയ്‌ക്കണമെന്നില്ല. എന്നാല്‍ നിവേദ്യസമയത്ത് 101 കലവും അടുത്തടുത്തുവച്ച് നിവേദിക്കണം.
14. നിവേദ്യം ദേവിക്കുള്ള സമർപ്പണമാണ്. എന്ത് സമർപ്പിക്കണം എന്ന് ഭക്തർ ആണ് തീരുമാനിക്കേണ്ടത്.വെള്ള, പാല്‍പ്പായസം, ശര്‍ക്കരപ്പായസം, മണ്ടപ്പുറ്റ്, തെരളി എന്നിവയാണ് പൊങ്കാലയുടെ കൂടെ സമർപ്പിക്കുന്ന നിവേദ്യങ്ങളിൽ പ്രധാനം. ഭക്തരുടെ ഇഷ്ടമാണ് മുഖ്യം. ഭക്തര്‍ക്ക് ഇഷ്ടമുള്ള ഏതു വഴിപാടും ഇതിന്റെ കൂടെ സമര്‍പ്പിക്കാം. മണ്ടപ്പുറ്റ്ശിരോരോഗ സംബന്ധിയായ ഒരൊറ്റ മൂലിയാണ് .
15. പൊങ്കാല ദിവസം ഏതു ദേശത്ത് ആയാലും ദേവിയെ സങ്കല്പിച്ച് സ്വന്തം വീട്ടുമുറ്റത്ത് ശുദ്ധമാക്കിയ സ്ഥലത്ത് അടുപ്പില്‍ പൊങ്കാലയിടുന്നതും ദേവിക്ക് സമര്‍പ്പിക്കുന്നതും ഗൃഹ ഐശ്വര്യത്തിനും സന്താനസൗഖ്യത്തിനും നല്ലതാണ്.
16. അന്നദാനമാണ് മഹാദാനം.അന്നദാനം നൽകുന്നതും സ്വീകരിക്കുന്നതും പുണ്യം തന്നെയാണ്. പൊങ്കാലയ്‌ക്കുശേഷം ക്ഷേത്രം നല്‍കുന്നതോ സംഘാടകരോ സ്ഥാപനങ്ങളോ നല്‍കുന്നതോ ആയ അന്നദാനം സ്വീകരിക്കുന്നതില്‍ തെറ്റില്ല . മറ്റുള്ളവര്‍ നല്‍കുന്ന ആഹാരത്തിൽ ശുദ്ധമായതെന്തും കഴിക്കാം. ഇവിടെ മനസിന്റെ തൃപ്തിക്കാണ് പ്രാധാന്യം.
17. ധനധാന്യസമൃദ്ധിയും സന്താനസൗഖ്യവും സല്‍സന്താനലാഭവുമാണ് പൊങ്കാലയുടെ ഫലം.
18. യാതൊരു കരണവശാലും ഒരിക്കല്‍ ഉപയോഗിച്ച പാത്രം വീണ്ടും പൊങ്കാലയ്‌ക്ക് ഉപയോഗിക്കരുത്. അതുകൊണ്ടാണ് പുത്തന്‍ മണ്‍കലം തന്നെ ഉപയോഗിക്കാന്‍ നിര്‍ദ്ദേശിക്കുന്നത്.
19. പൊങ്കാലയിട്ട കലങ്ങള്‍ വീട്ടില്‍ കൊണ്ടുപോയി പാചകത്തിന് ഉപയോഗിക്കരുത്. വീട്ടില്‍ കൊണ്ടു പോയി കലത്തില്‍ മണ്ണിട്ട് തുളസിയോ പിച്ചിയോ നടണം. അല്ലെങ്കില്‍ പൊങ്കാലയ്‌ക്കുശേഷം കലം കഴുകി വൃത്തിയാക്കി അതില്‍ അരിയിട്ടു വയ്‌ക്കണം. ദിവസവും ചോറിനുള്ള അരിക്കൊപ്പം ഇതില്‍നിന്ന് ഒരുപിടി അരികൂടി അതിലിടണം. അന്നത്തിന് മുട്ടുണ്ടാകില്ല എന്നാണ് വിശ്വാസം.
20. ഒരു ഭക്ഷണ സാധനവും കളയരുത് .അത് നിവേദ്യമാണെങ്കിൽ ഒട്ടും കളയരുത്. പൊങ്കാലച്ചോറ് ബാക്കിവരാതെ നോക്കണം. പൊങ്കാല പ്രസാദമായി മറ്റുള്ളവര്‍ക്ക് നല്‍കാം. എന്നാല്‍ അഴുക്കുചാലിലോ കുഴിയിലോ ഇടുകയോ വെട്ടിമൂടുകയോ ചെയ്യരുത്. ഒഴുക്കുവെള്ളത്തിലിട്ടാല്‍ അത് മീനിന് ആഹാരമാകും.
Comments