എറണാകുളം: കൊച്ചി ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്. കൊച്ചി നഗരത്തിൽ വിഷപ്പുക നിറയുന്ന സാഹചര്യത്തിലാണ് സ്വമേധയാ ഇടപെടണമെന്നാവശ്യപ്പെട്ട് ജഡ്ജി കത്ത് നൽകിയത്.
കഴിഞ്ഞ അഞ്ചിലധികം ദിവസമായി തീപിടുത്തത്തെ തുടർന്ന് കൊച്ചി വിഷപ്പുകയിൽ മുങ്ങിയിരിക്കുകയാണ്. പുലർച്ചെ മുതൽ രാവിലെ ഒമ്പത് മണി വരെ നഗരത്തിലെ പ്രധാനപ്പെട്ട ഭാഗങ്ങൾ വിഷപ്പുകയിൽ മുങ്ങുന്ന അവസ്ഥയാണുള്ളത്. ഈ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ അടിയന്തര ഇടപെടൽ ജഡ്ജി ആവശ്യപ്പെട്ടത്. ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
പുക അണയ്ക്കാൻ വ്യോമസേനയുടെ ഹെലികോപ്റ്ററുകളും ചൊവ്വാഴ്ച എത്തും. ഹെലികോപ്റ്ററുകളിൽ നിന്ന് വെള്ളം സ്‌പ്രേ ചെയ്ത് പുക ശമിപ്പിക്കാനാണ് പദ്ധതി. വ്യോമസേനയുടെ സൊലൂർ സ്റ്റേഷനിൽ നിന്നുളള ഹെലികോപ്ടറുകളാണ് മുകളിൽ നിന്ന് വെള്ളം പമ്പ് ചെയ്യുന്നതിന് ഉപയോഗിക്കുക. നിലവിൽ 30 ഫയർ ടെൻഡറുകളും 125 അഗ്‌നിരക്ഷാ സേനാംഗങ്ങളുമാണ് സേവനരംഗത്തുള്ളത്. ഒരു മിനിറ്റിൽ 60,000 ലിറ്റർ വെള്ളം പമ്പ് ചെയ്യുന്നുണ്ട്.
Comments