എറണാകുളം: കൊച്ചി ബ്രഹ്‌മപുരത്ത് മാലിന്യ പ്ലാന്റിൽ തീപിടുത്തമുണ്ടാകുന്നത് സ്ഥിരമായിരുന്നു. സുരക്ഷിതമല്ലാത്ത മാലിന്യ സംസ്‌കരണരീതികൾക്ക് പിന്നിൽ കോടികളുടെ അഴിമതിയാണ് നടക്കുന്നത് എന്നതിന് തെളിവാണ് ഓരോ സംഭവങ്ങളും.
പ്രതിവർഷവും 13 കോടി രൂപയാണ് മാലിന്യ സംസ്‌കരണത്തിനായി കൊച്ചി നഗരസഭ ചെലവഴിക്കുന്നത്. ലോഡ് അടിസ്ഥാനത്തിലാണ് മാലിന്യ സംസ്‌കരണത്തിനുള്ള തുക കൈമാറുന്നത്. എന്നാൽ ലോറികളെ നിരീക്ഷിക്കാനും തൂക്കം പരിശോധിക്കാനും ആധുനിക സംവിധാനങ്ങൾ നാമം മാത്രയാണ്. കോടികൾ മുടക്കി വാങ്ങിയ ലോറികളെല്ലാം കട്ടപ്പുറത്താണ്. സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമാണ്. കട്ടപ്പുറത്തായ ലോറികൾ നന്നാക്കാൻ വേണ്ടിവരുന്നതിന്റെ പതിൻമടങ്ങ് തുകയാണ് ലോറിക്കാരന്റെ മറവിൽ ഓരോ മാസവും കൈമറിയുന്നത്. ഉദ്യോഗസ്ഥരുടെയും രാഷ്‌ട്രീയ പ്രതിനിധികളുടെയും കൈകളിലേക്ക് കരാറുകളുടെ വിഹിതം എത്തുന്നുണ്ടെന്നാണ് ആക്ഷേപം.
പ്ലാന്റ് നടത്തിപ്പിന് ടണ്ണേജ് അനുസരിച്ച് 28 മുതൽ 36 ലക്ഷം വരെ രൂപ പ്രതിമാസം കരാറുകാരന് നൽകണം. ഒരു വർഷം മൂന്നര കോടിയിലേറെ നൽകണം. ലോറിയിൽ എത്തിക്കുന്ന ഖരമാലിന്യം ജൈവമിശ്രിതം തളിച്ച് അഴുകിക്കലാണ് പ്രധാന പ്രക്രിയ. മാലിന്യങ്ങൾ പ്ലാന്റിലെത്തിക്കാൻ പ്രതിമാസം 80 ലക്ഷം രൂപയാണ് ചെലവ്. അതായത് 9.6 കോടി രൂപ. 56 ലോറികളാണ് നഗരസഭയ്‌ക്ക് സ്വന്തമായുള്ളത്. 3.33 കോടി രൂപയ്‌ക്ക് വാങ്ങിയ പത്ത് കോപാംക്ട് ലോറികൾ ഉൾപ്പടെയുള്ളവ കട്ടപ്പുറത്താണ്.
കുഴിച്ചിട്ട ലക്ഷക്കണക്കിന് ടൺ പ്ലാസ്റ്റിക് മാലിന്യം തിരിച്ചെടുത്ത് ചെറിയ കഷ്ണങ്ങളാക്കി ഉണക്കി താപവൈദ്യുത പ്ലാന്റുകൾക്ക് കത്തിയ്‌ക്കാനുള്ള ഇന്ധനമാക്കുന്ന റെഫ്യൂസ്ഡ് ഡിറൈവ്ഡ് ഫ്യുവൽ പദ്ധതിയ്‌ക്ക് 55 കോടിയുടെ കരാർ നൽകി. 2021-ൽ തുടങ്ങിയ പ്രവർത്തനങ്ങളുടെ കാലാവധി കഴിഞ്ഞിട്ടും 20 ശതമാനം പോലും നീക്കാൻ കഴിഞ്ഞിട്ടില്ല.
Comments