മുംബൈ: മഹാരാഷ്‌ട്രയിലെ ഔറംഗബാദ് നഗരം ഛത്രപതി സംഭാജിനഗർ എന്ന് പുനർനാമകരണം ചെയ്തതിൽ പ്രതിഷേധിച്ച് ഔറംഗസേബിന്റെ പോസ്റ്റർ പ്രദർശിപ്പിച്ച നാല് യുവാക്കൾ അറസ്റ്റിൽ. ജില്ലാ കളക്ടറുടെ ഓഫീസിന് പുറത്ത് എംഐഎം എംപി ഇംതിയാസ് ജലീൽ നയിക്കുന്ന പുനർനാമകരണ വിരുദ്ധ സമിതിയുടെ നിരാഹാരസമര പന്തലിലാണ് ഏതാനും യുവാക്കൾ ഔറംഗസേബിന്റെ പോസ്റ്റർ പ്രദർശിപ്പിച്ചത്. ഇതോടൊപ്പം അവർ “ജബ് തക്ക സൂരജ് ചാന്ദ് രഹെഗാ ഔറംഗസേബ് തേരാ നാം രഹെഗാ” എന്ന മുദ്രാവാക്യം വിളിക്കുകയും ചെയ്തു.എന്നാൽ സമരത്തിൽ ഔറംഗസേബിന്റെ പോസ്റ്ററുകൾ പതിച്ച യുവാക്കൾക്ക് തങ്ങളുടെ പാർട്ടിയുമായി ബന്ധമില്ലെന്നും ആ കേസിൽ ഉചിതമായ നടപടി സ്വീകരിക്കണമെന്നും ജലീൽ പറഞ്ഞു. ഔറംഗബാദ് എന്നും തങ്ങളുടെ മാത്രം നഗരമാണെന്നും ജലീൽ കൂട്ടിച്ചേർത്തു.
ആസാദ് കാ അമൃത് മഹോത്സവിന്റെ ഭാഗമായി രാജ്യത്തെ ചില സ്ഥലങ്ങളുടെ പേരുകൾ പുനർനാമകരണം ചെയ്യാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സർക്കാർ കഴിഞ്ഞ വർഷമാണ് ഔറംഗാബാദ്, ഒസ്മാനാബാദ് എന്നീ നഗരങ്ങളുടെ പേരുകൾ പേരുകൾ മാറ്റാനുള്ള തീരുമാനം കൈകൊണ്ടത്. മുഗൾ ചക്രവർത്തിയായ ഔറംഗസേബിൽ നിന്നാണ് ഔറംഗബാദ് എന്ന പേര് വന്നത്. ഇതിഹാസ മറാത്ത യോദ്ധാവ് ഛത്രപതി ശിവാജി മഹാരാജിന്റെ മകൻ ഛത്രപതി സംഭാജി മഹാരാജിന്റെ പേരിൽ നഗരത്തിന്റെയും ജില്ലയുടെയും പേര് സംഭാജിനഗർ എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു. ഔറംഗസീബിന്റെ നിർദ്ദേശപ്രകാരം സംഭാജി മഹാരാജ് ക്രൂരമായി കൊലചെയ്യപ്പെട്ടിരുന്നു.
ഹൈദരാബാദിന്റെ അവസാനത്തെ ഭരണാധികാരിയായിരുന്ന മിർ ഒസ്മാൻ അലി ഖാന്റെ പേരാണ് ഒസ്മാനാബാദിന് നൽകിയത്. ധാരാശിവ് എന്ന പുതിയ പേര് നഗരത്തിന് സമീപമുണ്ടായിരുന്ന ഗുഹകളുടേതാണ്. മഹാരാഷ്‌ട്രയിലെ ബാലഘട്ട് പർവതനിരകളിൽ നഗരത്തിൽ നിന്ന് 8 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന 7 ഗുഹകളുടെ ശൃംഖലയാണ് ധാരാശിവ് ഗുഹകൾ. പുരാവസ്തു വകുപ്പ് ശ്രദ്ധിക്കുന്ന ധാരാശിവ് ഗുഹകൾ ജെയിംസ് ബർഗസിന്റെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ എന്ന പുസ്തകത്തിൽ പരാമർശിച്ചിട്ടുള്ളതാണ്.
Comments