എറണാകുളം: ബ്രഹ്‌മപുരത്തെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കൊച്ചി നഗരസഭയുടെ മാലിന്യ സംസ്‌കരണ പ്ലാന്റിൽ തീപിടിച്ചതിന് തുടർന്നുണ്ടായ പുക എത്ര നാൾ സഹിക്കണമെന്നാണ് കോടതി ആരാഞ്ഞത്. ബ്രഹ്‌മപുരം തീപിടിത്വുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു കോടതി.
സ്ഥലത്ത് നിരീക്ഷണ സമിതിയെ കോടതി നിയോഗിച്ചിട്ടുണ്ട്. കളക്ടർ, ലീഗൽ സർവീസ് അതോറിറ്റി അംഗങ്ങൾ , മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ എന്നിവരാണ് സമിതിയിലുള്ളത്. ഖരമാലിന്യ സംസ്‌കരണത്തിൽ കർമപദ്ധതി സമർപ്പിക്കാൻ സർക്കാരിനോട് നിർദേശിച്ച കോടതി, നാളെ മുതൽ കൊച്ചിയിലെ മാലിന്യനീക്കം പുനഃരാരംഭിക്കണമെന്നും നിർദേശിച്ചു. മാലിന്യ സംസ്‌കരണ പുരോഗതി വിലയിരുത്താൻ ഹൈക്കോടതി സമിതിയെ അയയ്‌ക്കും. ജഡ്ജിമാർക്കും ജീവനക്കാർക്കിം പുക മൂലം തലവേദന അനുഭവപ്പെട്ടെന്ന് കോടതി പറഞ്ഞു.
ബ്രഹ്‌മപുരത്തെ തീ പൂർണ്ണമായും അണച്ചെന്നാണ് കോർപറേഷൻ കോടതിയെ അറിയിച്ചത്. എന്നാൽ ബ്രഹ്‌മപുരത്തെ അവസ്ഥ ഓൺലൈനിൽ കാണണമെന്നാണ് കോടതി മറുപടി നൽകിയത്. ബ്രഹ്‌മപുരത്തെ ആറ് മേഖലകളിലെ തീയണച്ചെന്നും രണ്ടിടത്ത് പുക ഉയരുന്നുണ്ടെന്നും നഗരസഭ വ്യക്തമാക്കി.
Comments