തൃശൂർ : തൃശൂരിൽ നിന്ന് എംഡിഎംഎയുമായി നാല്പേർ അറസ്റ്റിൽ. ചൊവ്വൂർ വളപ്പിൽ അക്ഷയ്, പള്ളിപ്പുറം കുളങ്ങര പ്രജിത്ത്, ചിറയത്ത് വീട്ടിൽ ജെഫിൻ, വെങ്ങിണിശേരി മാരാത്ത് ആഷിക് എന്നിവരാണ് അറസ്റ്റിലായത്. അമ്മാടം, പള്ളിപ്പുറം എന്നിവിടങ്ങളിലെ മൂന്ന് കേന്ദ്രങ്ങളിൽ നിന്നാണ് ചേർപ്പ് എക്സൈസ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 22 ഗ്രാം എംഡിഎംഎ എക്സൈസ് കണ്ടെത്തുകയായിരുന്നു.
പ്രജിത്തിന്റെ ബൈക്ക് വിറ്റാണ് ഇവർ ബെഗളൂരുവിലെത്തിയ വിദേശികളിൽ നിന്ന് മയക്കുമരുന്ന് വാങ്ങിയത്. മൂന്ന് ലക്ഷം രൂപയോളം വില വരുന്ന എംഡിഎംഎയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തതെന്ന് ചേർപ്പ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സതീഷ് കുമാർ പറഞ്ഞു. എക്സൈസ് കമ്മീഷണറുടെ മധ്യമേഖല സ്ക്വാഡ് അംഗം എം കെ കൃഷ്ണദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
മുമ്പും കഞ്ചാവ് കേസിൽ പ്രതിയായ അക്ഷയിയെ 860 മില്ലിഗ്രാം മയക്കുമരുന്നുമായി അമ്മാടം സെന്ററിൽ നിന്നാണ് പിടികൂടിയത്. പള്ളിപ്പുറത്തെ പ്രജിത്തിന്റെ വീട്ടിൽ നിന്നാണ് പ്രജിത്തിനെയും ജെഫിനെയും അറസ്റ്റ് ചെയ്തത്. 35 ചെറുപൊതികളിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 19 ഗ്രാം എംഡിഎംയും ചെയറിയ തുലാസും ഇവരിൽ നിന്നും കണ്ടെത്തി. ഇവരെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ചേർപ്പിൽ സെന്ററിൽ പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്നാണ് രണ്ടരഗ്രാം എംഡിഎംഎയുമായി ആഷിക് പിടിയിലാവുന്നത്.
Comments