ചെങ്കോട്ടുകോണത്ത് സ്‌കൂളിൽ നിന്ന് ക്ലാസ് കഴിഞ്ഞ് മടങ്ങിയ പ്ലസ് വൺ വിദ്യാർത്ഥിനിയ്‌ക്ക് നേരെ ആക്രമണം. സംഭവത്തിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളായ കാട്ടായിക്കോണം മേലേ കാവുവിള വീട്ടിൽ വിനയൻ, പിരപ്പിൻകോട് പ്ലാക്കീഴ് ശരണ്യ ഭവനിൽ അരുൺ പ്രസാദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മറ്റു രണ്ട് പ്രതികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. സംഭവത്തിന് പിന്നാലെ അരുണിന്റെ സുഹൃത്തിന്റെ വീട്ടിലാണ് ഇരുവരും ഒളിവിൽ കഴിഞ്ഞിരുന്നത്. ഇവിടെ നിന്ന് അരുൺ സുഹൃത്തിന്റെ ഫോണിൽ നിന്ന് ഭാര്യയെ വിളിച്ചിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ ഫോൺ ലൊക്കേഷൻ കണ്ടെത്തിയാണ് പോലീസ് ഇവരുടെ അടുത്തെത്തുന്നത്. ആൺകുട്ടിയാണെന്ന് കരുതിയാണ് പെൺകുട്ടിയുടെ മുടിയിൽ പിടിച്ച് വലിച്ചതെന്നും പെൺകുട്ടിയാണെന്ന് അറിയില്ലായിരുന്നുവെന്നുമാണ് പ്രതികളുടെ വിശദീകരണം.
സംഭവത്തിൽ പ്രതികരണവുമായി പെൺകുട്ടിയുടെ സഹപാഠി രംഗത്തെത്തി. ചെങ്കോട്ടുകോണം ജംഗ്ഷനിൽ നിറയെ ആളുകൾ നിൽക്കുമ്പോഴാണ് നാല് പേർ പെൺകുട്ടിയെ അടിച്ചുവീഴ്‌ത്തി ചവിട്ടി തൊഴിച്ചതെന്ന് സഹപാഠി പറഞ്ഞു. സംഭവം നടക്കുമ്പോൾ ഒരാൾ പോലും ഇടപെടുകയോ പിടിച്ചുമാറ്റുകയോ ചെയ്തിരുന്നല്ല. ആളുകൾക്കിടയിൽ നിന്നും വിദ്യാർത്ഥിനിയെ രക്ഷിക്കുന്നതിനായി ഓടിയെത്തിയത് സഹപാഠി മാത്രമായിരുന്നു. എന്നാൽ വിദ്യാർത്ഥിയെ കഴുത്തിൽ തൂക്കി ദൂരേക്കെറിഞ്ഞ ശേഷം പെൺകുട്ടിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
ആണായാലും പെണ്ണായാലും ഞങ്ങൾ മർദിക്കുമെന്ന് പറഞ്ഞാണ് പ്രതികൾ പെൺകുട്ടിയെ മർദിച്ചതെന്ന് വിദ്യാർത്ഥി പറഞ്ഞു. ആളുകൾ കൂടിയതോടെ അക്രമികൾ സ്ഥലം വിട്ടതോടെയാണ് നാട്ടുകാരിൽ ചിലർ പെൺകുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
Comments