എറണാകുളം: പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ രേഖ ശർമ. കറുപ്പ് നിറം എങ്ങനെയാണ് മുഖ്യമന്ത്രിയ്‌ക്ക് ഭീഷണിയാകുന്നതെന്ന് അവർ തുറന്നടിച്ചു. അടുത്ത തവണ കേരളം സന്ദർശിക്കുമ്പോൾ കറുത്ത സാരി ധരിച്ചാകും എത്തുകയെന്നും രേഖ ശർമ വ്യക്തമാക്കി. പുരുഷ പോലീസുകാർ വനിതകളെ മർദ്ദിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സർക്കാരാണിത് തടയേണ്ടതെന്നും അവർ പറഞ്ഞു.
പോലീസോ സംസ്ഥാന സർക്കാരോ ഇക്കാര്യത്തിൽ നടപടിയെടുക്കാത്തതാണ് ഈ പ്രവണത കൂടാൻ കാരണം. സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സദാസമയവും പ്രസംഗിക്കുന്ന ഒരു മുഖ്യമന്ത്രി ഭരിക്കുന്ന നാട്ടിലാണ് ഇത് നടക്കുന്നത്. കോഴിക്കോട് യുവമോർച്ച പ്രവർത്തകയെ പോലീസുകാർ മർദ്ദിക്കുന്ന ചിത്രം ഉയർത്തിക്കാട്ടിയായിരുന്നു രേഖ ശർമ്മയുടെ പ്രതികരണം. പ്രതിയ്‌ക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനും പട്ടിക ജാതി പീഡന നിരോധന നിയമപ്രകാരവും കേസെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. കേരള പോലീസിന്റെ മർദ്ദനത്തിനിരയായ യുവമോർച്ച കമ്മിറ്റിയംഗം വിസ്മയ പിലാശ്ശേരിയുടെ മൊഴിയും രേഖ ശർമ രേഖപ്പെടുത്തി. കൊച്ചിയിലെത്തിയാണ് ഇവർ വിസ്മയയുടെ മൊഴി രേഖപ്പെടുത്തിയത്.
സംസ്ഥാനത്ത് ഗാർഹിക കുറ്റകൃത്യങ്ങളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരികയാണ്. വനവാസി സമൂഹങ്ങൾ ഏറെയുള്ള വയനാട് പോലുള്ള ജില്ലകളിൽ ഇത്തരം കുറ്റകൃത്യങ്ങൾ കൂടുന്നത് ഗൗരവകരമായ സഭവമാണ്. കേരളത്തിൽ നിന്ന് വിദേശത്ത് ജോലി ചെയ്യുന്ന സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും വർദ്ധിക്കുകയാണെന്നും രേഖ ശർമ വ്യക്തമാക്കി.
Comments