മുഖ്യമന്ത്രി ഒന്നും മിണ്ടുന്നില്ല; കൊച്ചി കോർപ്പറേഷൻ പിരിച്ചുവിടണം; കൊച്ചിയിൽ പടർന്നിരിക്കുന്നത് അഴിമതിയുടെ വിഷപ്പുകയെന്നും വി. മുരളീധരൻ
തൃശ്ശൂർ: കൊച്ചിയിൽ പടർന്നിരിക്കുന്നത് അഴിമതിയുടെ വിഷപ്പുകയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. മാലിന്യ സംസ്കാരണം പൂർണ്ണമായും പരാജയപ്പെട്ട കൊച്ചി കോർപ്പറേഷൻ പിരിച്ചു വിടണമെന്നും ചുരുങ്ങിയത് മേയറോടെങ്കിലും രാജിവെക്കാൻ സിപിഎം നിർദ്ദേശിക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. തെരെഞ്ഞെടുത്ത ജനങ്ങളോട് ഇത്രയും ഉത്തരവാദിത്വമെങ്കിലും നിർവഹിക്കണമെന്നും മന്ത്രി പറഞ്ഞു. തൃശ്ശൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
മുഖ്യമന്ത്രി ഇക്കാര്യത്തിൽ ഒന്നും തന്നെ പറയുന്നില്ല. ഇത്തരം ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നും വൈക്കം വിശ്വന്റെ മരുമകന് കരാർ നൽകിയ ജാള്യത മറക്കാനാണോ മുഖ്യമന്ത്രി പ്രതികരിക്കാതിരിക്കുന്നതെന്നും വി. മുരളീധരൻ ചോദിച്ചു. ബെംഗളുരുവിൽ അയോഗ്യരാക്കിയ കമ്പനിയെ കൊച്ചിയിലെ മാലിന്യ സംസ്കരണം ഏൽപ്പിച്ചത് അഴിമതി തന്നെയാണെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര ആരോഗ്യ, പരിസ്ഥിതി മന്ത്രാലയങ്ങളുമായി കൊച്ചിയിലെ സ്ഥിതിഗതിയെക്കുറിച്ച് സംസാരിക്കുമെന്നും വി. മുരളീധരൻ വ്യക്തമാക്കി. കേന്ദ്ര നഗര വികസന വകുപ്പ് മന്ത്രിയെയും കാര്യങ്ങൾ ധരിപ്പിക്കുമെന്നും വി. മുരളീധരൻ പറഞ്ഞു.
പുക കെടുത്താൻ സംസ്ഥാന സർക്കാർ നിലവിൽ അവലംബിക്കുന്നത് ലോകോത്തര നിലവാരത്തിലുളള രീതിയാണെന്ന് മന്ത്രി പി. രാജീവ് അവകാശപ്പെട്ടു. വിദേശത്തും രാജ്യത്തുമുള്ള വിദഗ്ധർ ഇത്തരത്തിൽ അഭിപ്രായം അറിയിച്ചതായും മന്ത്രി പറഞ്ഞു. ബ്രഹ്മപുരത്തെ പുക കെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.
Comments