ന്യൂഡൽഹി: അലഹബാദ് ഹൈക്കോടതി വളപ്പിലെ മസ്ജിദ് പൊളിച്ചുനീക്കാൻ സുപ്രീം കോടതിയുടെ ഉത്തരവ്. മൂന്ന് മാസത്തിനുള്ളിൽ മസ്ജിദ് പൊളിച്ചുനീക്കണമെന്നാണ് ഉത്തരവ്. ലീസ് റദ്ദാക്കിയ ഭൂമിയിലാണ് മസ്ജിദ് നിലവിൽ സ്ഥിതിചെയ്യുന്നത് എന്നതിനാൽ തൽസ്ഥാനത്ത് തുടരണമെന്ന് ഹർജിക്കാർക്ക് അവകാശവാദം ഉന്നയിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
2017-ൽ വിഷയവുമായി ബന്ധപ്പെട്ട് അലഹബാദ് ഹൈക്കോടതി പുറത്തിറക്കിയ ഉത്തരവിനെതിരെ വഖഫ് മസ്ജിദ് ഹൈക്കോർട്ടും യുപി സുന്നി സെൻട്രൽ വഖഫ് ബോർഡും നൽകിയ ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. കോടതി വളപ്പിൽ നിന്നും മൂന്ന് മാസത്തിനുള്ളിൽ മസ്ജിദ് പൊളിച്ചുനീക്കണമെന്നായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ്. എന്നാൽ ഇതിനെതിരെ സമർപ്പിച്ച സംയുക്ത ഹർജി സുപ്രീം കോടതി തള്ളുകയും അലഹബാദ് കോടതിയുടെ ഉത്തരവ് ശരിവയ്‌ക്കുകയും ചെയ്തു. ജസ്റ്റിസുമാരായ എംആർ ഷാ, സിടി രവികുമാർ എന്നിവരാണ് കേസിൽ വാദം കേട്ടത്.
Comments