ന്യൂഡൽഹി: ലണ്ടൻ സന്ദർശനവേളയിൽ ഇന്ത്യക്കെതിരെ പരാമർശങ്ങൾ നടത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ലോക്സഭയിലെത്തി മാപ്പ് പറയണമെന്ന് കേന്ദ്ര സർക്കാർ. പ്രധാനമന്ത്രിയെയും രാജ്യത്തെയും അപമാനിച്ച രാഹുലിനെതിരെ നടപടി വേണമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ആവശ്യപ്പെട്ടു. കോൺഗ്രസും രാഹുലും രാജ്യത്തോട് മാപ്പ് പറയണമെന്നും രാഹുൽ ഗാന്ധിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് തുറന്നടിച്ചു. രാഹുൽ ഗാന്ധി ലോക്സഭയിൽ മാപ്പ് പറയണമെന്ന് ബിജെപിയും ആവശ്യപ്പെട്ടിരുന്നു.
ആർഎസ്എസ് ഭരണഘടന സ്ഥാപനങ്ങൾ പിടിച്ചെടുത്തതോടെ ഇന്ത്യയിൽ തിരഞ്ഞെടുപ്പ് മത്സരത്തിന്റെ സ്വഭാവം അട്ടിമറിക്കപ്പെട്ടെന്നടക്കം ബ്രിട്ടണിൽ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. താനടക്കമുള്ള രാഷ്ട്രീയ നേതാക്കളുടെ ഫോണുകൾ ചാര സോഫറ്റ് വെയറായ പെഗാസെസ് ഉപയോഗിച്ച് സർക്കാർ ചോർത്തിയെന്നും രാഹുൽ പ്രസംഗിച്ചു.
കഴിഞ്ഞദിവസം രാഹുലിനെതിരെ കേന്ദ്ര യുവജനകാര്യകായിക മന്ത്രി അനുരാഗ് ഠാക്കൂറും ലോക്സഭയിൽ ആഞ്ഞടിച്ചു. രാഹുൽ ഗാന്ധി പാർലമെന്റിൽ വന്ന് രാജ്യത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ അപമാനിക്കാനുള്ള ഒരു അവസരവും രാഹുൽ ഗാന്ധി കളയുന്നില്ല. അദ്ദേഹം പാർലമെന്റിൽ വന്ന് രാജ്യത്തോട് മാപ്പ് പറയണം. തീവ്രവാദ ഫണ്ടിംഗ് കേസുകൾ അന്വേഷിക്കുന്ന സംഘടനകൾ ഇപ്പോൾ കോൺഗ്രസിലെ അഴിമതിയെ കുറിച്ച് പഠനം നടത്തണമെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു.
Comments