എറണാകുളം: ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണത്തെ വിമർശിച്ച് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ദേശീയ ഹരിത ട്രൈബ്യൂണലിന് റിപ്പോർട്ട് സമർപ്പിച്ചു. പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യം ബ്രഹ്മപുരത്തേക്ക് ഇനി കൊണ്ടു വരരുത് എന്നതാണ് പ്രധാന ആവശ്യം. ഇപ്പോഴുള്ള പ്രതിസന്ധിയിൽ നിന്നും കരകയറാൻ ജൂൺ അഞ്ചിനകം പത്തിനം കർമ്മ പദ്ധതികൾ കോർപ്പറേഷൻ നടപ്പിലാക്കണമെന്നും റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നുണ്ട്.
ബ്രഹ്മപുരത്ത് ഇനി ഇതുപോലെ ആവർത്തിക്കാതിരിക്കാൻ കോർപ്പറേഷൻ എത്രയും വേഗം നടപ്പിലാക്കേണ്ട നിർദ്ദേശങ്ങളാണ് സംസ്ഥാന മലിനീകരണ നിയന്ത്രൺ ബോർഡിന്റെ റിപ്പോർട്ടിലുള്ളത്. ബ്രഹ്മപുരത്തേക്ക് ഇനി അജൈവ മാലിന്യങ്ങൾ കൊണ്ട് പോകരുത്. ഇത് പ്രാദേശികമായി കളക്ഷൻ പോയിന്‍റുകളിൽ ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറിയിരിക്കണം. സാനിറ്ററി പാഡുകളും ഡയപ്പറുകളും എളംകുളത്തുള്ള ബയോ മെഡിക്കൽ മാലിന്യ സംസ്കരണ കേന്ദ്രത്തിലേക്കും എത്തിക്കേണ്ടതാണ്. റോഡരികിൽ മാലിന്യം വലിച്ചെറിയാതിരിക്കാൻ സിസിടിവി നിരീക്ഷണവും ഏർപ്പെടുത്തണം. കൂടാതെ, ഉറവിട മാലിന്യസംസ്കരണം ഫ്ലാറ്റുകളിലും നടപ്പിലാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
അഗ്നിബാധയുണ്ടായതിനു പിന്നാലെ മലിനീകരണ നിയന്ത്രണ ബോർഡ് സ്ഥല പരിശോധന നടത്തി സ്വീകരിച്ച തുടർ നടപടികളും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ജൈവ മാലിന്യ സംസ്കരണ പ്ലാന്‍റിലെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കണമെന്നും കോർപ്പറേഷനോട് മലിനീകരണ നിയന്ത്രണ ബോർഡ് നിർദ്ദേശിച്ചു.
Comments