ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്രത്തിന്റെ നിർമ്മാണം 70% പൂർത്തിയായി. 2024 ജനുവരി മൂന്നാം വാരത്തോടെ ശ്രീരാമവിഗ്രഹം സ്ഥാപിക്കുമെന്നും ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര ട്രഷറർ സ്വാമി ഗോവിന്ദ് ദേവ് ഗിരി മഹാരാജ് പറഞ്ഞു. അയോദ്ധ്യയിൽ രാമക്ഷേത്രം തുറക്കുന്നതിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന രാജ്യമെമ്പാടുമുള്ള രാമഭക്തർക്കുള്ള സന്തോഷവാർത്തവാർത്തയാണിതെന്നും അദ്ധേഹം പറഞ്ഞു. മഹാരാഷ്‌ട്രയിലെ താനെ ജില്ലയിലെ ഡോംബിവാലിയിൽ ഒരു പരിപാടിക്ക് ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ധേഹം.
”രാമക്ഷേത്രത്തിന്റെ 70 ശതമാനം പണിയും പൂർത്തിയായി. 2024 ജനുവരി മൂന്നാം വാരത്തോടെ ശ്രീരാമവിഗ്രഹം സ്ഥാപിക്കും. അന്നുമുതൽ ഭക്തർക്ക് ദർശനം നടത്താനും ആരാധന നടത്താനുമുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തും-” ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര ട്രഷറർ സ്വാമി ഗോവിന്ദ് ദേവ് ഗിരി മഹാരാജ് പറഞ്ഞു.
അതേസമയം ക്ഷേത്രത്തിന്റെ നിർമ്മാണവും 2024 ലെ പൊതുതെരഞ്ഞെടുപ്പും തമ്മിൽ ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഞങ്ങൾ ഞങ്ങളുടെ ജോലി ചെയ്യുന്നു. രാം ലല്ലയുടെ വിഗ്രഹം ഒരു ചെറിയ ക്ഷേത്രത്തിലേക്ക് മാറ്റുന്നതിന് മുമ്പ് വളരെക്കാലം ഒരു തുണി പന്തലിൽ സൂക്ഷിച്ചിരുന്നു. രാം ലല്ലയുടെ പ്രതിഷ്ഠ യഥാർത്ഥ സ്ഥാനത്തേക്ക് മാറ്റാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. വിഗ്രഹം യഥാർത്ഥ സ്ഥാനത്തേക്ക് മാറ്റിയതിന് ശേഷവും ക്ഷേത്രത്തിന്റെ പണി തുടരും. ജനുവരിക്ക് മുമ്പ് ശ്രീകോവിലിന്റെയും ഒന്നാം നിലയുടെയും ദർശനത്തിനുള്ള ക്രമീകരണങ്ങളുടെയും ജോലികൾ പൂർത്തിയാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം” -അദ്ദേഹം കൂട്ടിച്ചേർത്തു. അയോദ്ധ്യയിലെ രാമക്ഷേത്രം അടുത്ത വർഷം ജനുവരി ഒന്നിന് ഭക്തർക്കായി തുറക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ പറഞ്ഞിരുന്നു.
Comments