ആലപ്പുഴ∙ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി ക്ഷേത്ര ആചാരത്തെ അപമാനിച്ചതിനെതിരെ പ്രതിഷേധം കനക്കുന്നു. ജീവത എഴുന്നള്ളത്തിനെ വികൃതമാക്കി ചിത്രീകരിച്ചു കൊണ്ട് പല്ലക്കിൽ സിപിഎം ചിഹ്നം വച്ച് പ്രതീകാത്മക എഴുന്നള്ളത്ത് നടത്തുകയായിരുന്നു. ക്ഷേത്ര ആചാരത്തെ അപമാനിച്ച സിപിഎമ്മിനെതിരെ പ്രതിഷേധവുമായി രംഗത്തു വന്നിരിക്കുകയാണ് ഓണാട്ടുകര ജീവിത തിരുമുടി എഴുന്നള്ളത്ത് സംരക്ഷകസമിതിയും വിവിധ ഹൈന്ദവ സംഘടനകളും ക്ഷേത്ര സംരക്ഷണ സമിതിയും. മാർച്ച് 18-ന് നടക്കുന്ന പ്രതിഷേധത്തിൽ എല്ലാ വിശ്വാസികളും അണിനിരക്കണമെന്ന് സംഘാടകർ ആവശ്യപ്പെടുന്നു.
‘ഭക്ത വികാരം വ്രണപ്പെടുത്തിക്കൊണ്ട് ഓണാട്ടുകരയുടെ ആചാരാനുഷ്ഠാനത്തിന്റെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഹൈന്ദവ ക്ഷേത്ര ആചാരഭാഗമായ ജീവിത എഴുന്നള്ളത്തിനെ തെരുവിൽ അപമാനിച്ച് വികലമാക്കിയ അവിശ്വാസികളുടെ കാടത്തത്തിനെതിരെ ഓണാട്ടുകര ജീവത തിരുമുടി എഴുന്നള്ളത്ത് സംരക്ഷകസമിതിയുടെയും വിവിധ ഹൈന്ദവ സംഘടനകളുടെയും ക്ഷേത്ര സംരക്ഷണ സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ 2023 മാർച്ച് 18 ശനിയാഴ്ച രാവിലെ 11 മണിക്ക് ചെങ്ങന്നൂർ ടൗണിൽ വൻ പ്രതിഷേധ റാലിയും സമ്മേളനവും ഉണ്ടായിരിക്കുന്നതാണ്. ഹൈന്ദവ ആചാരാനുഷ്ഠാനങ്ങളെ നിരന്തരം അപമാനിക്കുന്ന ഇത്തരം ധാർഷ്ട്യത്തിനെതിരെ മുഴുവൻ വിശ്വാസികളും പങ്കെടുക്കുക’.
‘എന്തുകൊണ്ട് മറ്റുള്ള മതവിശ്വാസങ്ങളുടെ ആചാരങ്ങളിൽ ഇവർ കൈകടത്തുന്നില്ല എന്ന് നമ്മൾ മനസ്സിലാക്കണം. പ്രതികരിക്കാൻ തയ്യാറാവാത്തത് കൊണ്ടാണ് നമ്മൾക്ക് ഈ അവസ്ഥ വീണ്ടും നേരിടേണ്ടി വരുന്നത്. നമ്മുടെ ആചാരത്തെ, അനുഷ്ഠാനത്തെ, വിശ്വാസത്തെ ചൂഷണം ചെയ്യുന്ന ഈ നടപടിക്കെതിരെ നമ്മൾ ഇറങ്ങുകയാണ്. ആത്മാഭിമാന ബോധമുള്ള ഒരു വിശ്വാസിയായി, ഒരു ഹിന്ദുവായി പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത് വിജയിപ്പിക്കണം’ എന്ന് സംഘാടകർ ആവശ്യപ്പെടുന്നു.
Comments