ന്യൂഡൽഹി: സിറോ മലബാർ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നൽകിയ ഹർജിയിൽ സുപ്രീം കോടതി വിധി ഇന്ന്. പള്ളികളുടെ ഭൂമിയും ആസ്തിയും വിൽക്കാൻ ബിഷപ്പുമാർക്ക് അധികാരമില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരായ ഹർജികളിലും സുപ്രീം കോടതി വിധി പ്രസ്താവിക്കും.
കാക്കനാട് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസുകളിലെ നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കർദിനാൾ സുപ്രീം കോടതിയെ സമീപിച്ചത്. സിറോ മലബാർ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസിൽ പരാതിക്കാരൻ കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിക്കാൻ ശ്രമിച്ചെന്ന് കർദിനാൾ ആരോപിച്ചിരുന്നു. കർദിനാളിന് അനുകൂലമായ വിധിയാണ് സംസ്ഥാന സർക്കാരും സുപ്രീം കോടതിയിൽ സ്വീകരിച്ചത്.
കർദിനാളിന് എതിരായ പരാതിയിൽ മേലുള്ള അന്വേഷണം അവസാനിപ്പിച്ചു. നിയമവിരുദ്ധമായി ഒന്നും കണ്ടെത്തിയില്ല. കോടതി ആവശ്യപ്പെട്ടാൽ ഇനിയും അന്വേഷിക്കാമെന്ന് സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകർ സുപ്രീം കോടതിയിൽ സൂചിപ്പിച്ചിരുന്നു.
Comments