ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ച് ഡൽഹി പോലീസ്. സ്ത്രീകൾ ലൈംഗികാതിക്രമത്തിന് ഇരയായി എന്നുള്ള പ്രസംഗമാണ് നോട്ടീസിന് ആധാരം. ശ്രീനഗറിൽ നടന്ന ഭാരത് ജോഡോ യാത്രയ്‌ക്കിടെ രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിൽ “സ്ത്രീകൾ ഇപ്പോഴും ലൈംഗികാതിക്രമത്തിന് ഇരയാകുന്നതായി ഞാൻ കേൾക്കുന്നു “. എന്നാണ് പറഞ്ഞത്.
അങ്ങിനെ ലൈംഗിക അതിക്രമത്തിന് ഇരയായ പെൺകുട്ടികളെ കുറിച്ചുള്ള വിവരങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. ജനുവരിയിൽ ശ്രീനഗറിൽ ഭാരത് ജോഡോ യാത്രയ്‌ക്കിടെ നടത്തിയ പ്രസംഗത്തിൽ പരാമർശിച്ച പെൺകുട്ടികളെ കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.
പീഡനത്തിന് ഇരയായ പെൺകുട്ടികളെ സംബന്ധിച്ച വിവരം അറിഞ്ഞവർ അത് വെളിപ്പെടുത്താൻ ബാധ്യസ്ഥരാണെന്നും അതിനായാണ് കോൺഗ്രസ് എംപിക്ക് നോട്ടീസ് അയച്ചതെന്നും പോലീസ് പറയുന്നു. ഈ ഇരകളുടെ വിശദാംശങ്ങൾ നൽകിയാൽ അവർക്ക് സുരക്ഷ നൽകാമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ രാഹുൽഗാന്ധിക്ക് പൊലീസ് നോട്ടീസ് അയച്ച നടപടിയെ നിയമപരമായി നേരിടുമെന്നാണ് കോൺഗ്രസ് പറയുന്നത്.
ഈയിടെ ലണ്ടനിലെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ പോയി ഇന്ത്യയ്‌ക്കെതിരെ പ്രസംഗിച്ചതിനു കടുത്ത വിമർശനമാണ് രാഹുൽ ഗാന്ധി നേരിട്ട് കൊണ്ടിരിക്കുന്നത്. ഇന്ത്യയിൽ ജനാധിപത്യം മരിച്ചു, പാർലമെന്റിൽ പ്രതിപക്ഷ നേതാക്കൾക്ക് സംസാരിക്കാൻ സാധിക്കുന്നില്ല , സംസാരിക്കുമ്പോൾ മൈക്ക് ഓഫ് ചെയ്യുന്നു, ഇന്ത്യയിൽ തിരഞ്ഞെടുപ്പുകൾ അട്ടിമറിക്കപ്പെടുന്നു, എന്നൊക്കെയാണ് ലണ്ടനിൽ പോയി രാഹുൽ ഗാന്ധി പ്രസംഗിച്ചത്
Comments