കൊച്ചി: വലിയ അഴിമതികളുടെ ഞെട്ടിപ്പിക്കുന്ന കഥകളാണ് ബ്രഹ്മപുരത്തു നിന്നും പുറത്തു വരുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ വിദേശ യാത്രയിലാണ് സോണ്ട കമ്പനിയുമായി ചേർന്നുള്ള അഴിമതിയുടെ ഗൂഢാലോചന ഉണ്ടായിരിക്കുന്നത്. മാലിന്യ നിർമ്മാർജ്ജനത്തിനായി ലോകബാങ്കിൽ നിന്നും കേന്ദ്രസർക്കാരിൽ നിന്നും സംസ്ഥാനത്തിന് കോടികൾ ലഭിച്ചിട്ടുണ്ട്. ഇതിന്റെ കണക്കുകൾ മുഖ്യമന്ത്രി പുറത്തു വിടണം. ബ്രഹ്മപുരം അടക്കമുള്ള മാലിന്യപ്ലാന്റുകളിൽ നടക്കുന്ന അഴിമതികൾ മറച്ചു വെയ്‌ക്കാനും ജനശ്രദ്ധ തിരിച്ചു വിടാനുമാണ് ഭരണ പ്രതിപക്ഷ എംഎൽഎമാർ നിയമസഭയിൽ കയ്യാങ്കളി നടത്തുന്നതെന്നും സുരേന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ആയിരക്കണക്കിന് കോടി രൂപയുടെ മാലിന്യനിർമ്മാർജ്ജന പദ്ധതികളാണ് മിനിമം പത്ത് വർഷമായി കേരളത്തിൽ നടപ്പാക്കി കൊണ്ടിരിക്കുന്നത്. കോടിക്കണക്കിന് രൂപയാണ് സംസ്ഥാനത്തേയ്‌ക്ക് ഒഴുകിയെത്തുന്നത്. മാലിന്യ നിർമ്മാർജ്ജനത്തിന് ലോകബാങ്ക് 2021-ൽ 150 മില്യൺ ഡോളറിന്റെ ധനസഹായം കേരളത്തിന് വേണ്ടി പ്രഖ്യാപിച്ചിരുന്നു. അതിൽ നല്ലൊരു ശതമാനം തുക കേരളത്തിന് ലഭിച്ചിട്ടുണ്ട്. മാത്രമല്ല, മാലിന്യ നിർമ്മാർജ്ജനത്തിനായി കേന്ദ്രസർക്കാർ കഴിഞ്ഞ 7-8 വർഷത്തിനിടെ നൂറ് കോടിയോളം രൂപയും നൽകിയിട്ടുണ്ട്. പക്ഷെ, ഇതെല്ലാം കൊള്ളയടിക്കുന്ന സമീപനമാണ് പിണറായി സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. ബ്രഹ്മപുരത്ത് ഉണ്ടായത് ഏതങ്കിലും ഒരു കരാറുകാരനോ കോർപ്പറേഷനോ നടത്തിയ അഴിമതിയല്ല. മുഖ്യമന്ത്രി തന്നെ നേരിട്ടാണ് ഈ അഴിമതിക്കാരുമായി ചർച്ച നടത്തിയിട്ടുള്ളത്. ഈ കമ്പനിയുമായി വിദേശത്ത് വെച്ച് പിണറായി വിജയൻ ചർച്ച നടത്തിയിരുന്നു. അതിനുശേഷമാണ് കരാറുകാർക്ക് വഴിവിട്ട തരത്തിൽ സഹായങ്ങൾ ലഭ്യമായത്.
എല്ലാ കോർപ്പറേഷനുകളിലും ഈ കമ്പനിയെ അടിച്ചേൽപ്പിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപ്പെട്ടു. സോണ്ട കമ്പനിയെ എല്ലാ കോർപ്പറേഷനിലും മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ ചുമതലപ്പെടുത്തി. മാലിന്യ നിർമ്മാർജ്ജനത്തിൽ ഈ കമ്പനിക്ക് യാതൊരുവിധ പരിചയവുമില്ലെന്ന് സിപിഎം ഭരിക്കുന്ന കോർപ്പറേഷനുകൾ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. കമ്പനിയുമായി കരാറിൽ ഏർപ്പെടുന്നില്ലെന്ന് ചില കോർപ്പറേഷനുകൾ പറഞ്ഞപ്പോൾ രാഷ്‌ട്രീയ ഇടപെടലുകൾ ഉണ്ടായി. മുഖ്യമന്ത്രിയുടെ വിദേശ യാത്രയിലാണ ഈ അഴിമതിയുടെ ഗൂഢാലോചന ഉണ്ടായിരിക്കുന്നത്. അതുകൊണ്ടാണ് ബ്രഹ്മപുരം വിഷയത്തിൽ ഉയരുന്ന ഒരു ചോദ്യത്തിനും മുഖ്യമന്ത്രി ഉത്തരം പറയാത്തത്. കൊച്ചിയിലെ യുവ കോൺഗ്രസ് നേതാക്കളും മൗനത്തിലാണ്. അവർക്കും ഈ അഴിമതിയിൽ പങ്കുണ്ട്. എല്ലാ നഗരസഭകളിലും ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ ഒത്തുതീർപ്പ് നടക്കുന്നുണ്ട്.
പലയിടങ്ങളിൽ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങൾ അർദ്ധരാത്രിയിൽ ആരും കാണാതെ ബ്രഹ്മപുരം പോലുള്ള മാലിന്യപ്ലാറ്റുകളിൽ കൊണ്ടിടുന്നു. അത് ശാസ്ത്രീയമായി സംസ്‌കരിക്കുകയോ, പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിക്കുകയോ ചെയ്യാതെ തീ കത്തിക്കുകയാണ്. ഇതിന്റെ പിന്നിൽ ഒരു മാഫിയ സംഘം തന്നെയുണ്ട്. സോണ്ട കമ്പനി അധികൃതരുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയ്‌ക്ക് പിന്നാലെ സംസ്ഥാനം മുഴുവൻ കമ്പനിയുടെ പ്രവർത്തനം വ്യാപിപ്പിക്കാനും വലിയ കൊള്ള നടത്താനുമുള്ള ശ്രമം നടന്നു. അതിന് ഒത്താശ നൽകുന്നത് സിപിഎം-കോൺഗ്രസ് പ്രതിനിധികളാണ്. എല്ലാ മാലിന്യപ്ലാന്റിലും വലിയ അഴിമതിയാണ് നടക്കുന്നത്. സംസ്ഥാന സർക്കാർ നേരിട്ട് നടത്തുന്ന അഴിമതിയാണ്. മുഖ്യമന്ത്രി നേരിട്ട് നടത്തുന്ന അഴിമതിയാണ്. മാലിന്യ നിർമ്മാർജ്ജനത്തിനായി ലോകബാങ്കിൽ നിന്നും കേന്ദ്രസർക്കാരിൽ നിന്നും എത്ര തുക ലഭിച്ചുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ആ പണം എല്ലാം കട്ടെടുത്തു. ഈ അഴിമതിയിൽ നിന്നെല്ലാം ജനശ്രദ്ധ തിരിച്ചുവിടാനുള്ള കയ്യാങ്കളിയാണ് നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും നടത്തുന്നത്. കരാറുകളിൽ കോൺഗ്രസുകാരുമുണ്ട്. ഇതിന്റെ എല്ലാം ഉത്തരം പ്രതിപക്ഷ നേതാവും പറയണം- എന്ന് സുരേന്ദ്രൻ തുറന്നടിച്ചു.
Comments