ന്യൂഡൽഹി: നൈജീരിയയിൽ തടങ്കലിലുള്ള 16-ഓളം ഇന്ത്യൻനാവികരെ മോചിപ്പിക്കാനുള്ള നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. നാവികരെ മോചിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ നിരന്തരം നൈജീരിയൻ ഭരണകൂടവുമായി ചർച്ചകൾ നടത്തുവരുകയാണെന്നും മുരളീധരൻ ലോക്‌സഭയെ അറിയിച്ചു. നാവികരെ പ്രതിനിധീകരിക്കുന്ന ഷിപ്പിംഗ് കമ്പനിയുടെ അഭിഭാഷകരുമായും നൈജീരിയയിലെ ഇന്ത്യൻ ഹൈക്കമ്മിഷനുമായും കേന്ദ്ര സർക്കാർ ചർച്ചകൾ നടത്തിവരുകയാണ്.
കേന്ദ്ര സർക്കാരിന്റെ അഭ്യർത്ഥന പ്രകാരം ലഭിച്ച അനുമതിയെ തുടർന്ന് തടങ്കലിലുള്ള നാവീകരുമായി ഇന്ത്യൻ ഹൈക്കമ്മീഷൻ ആശയവിനിമയം നടത്തി. നാവികരുടെ ക്ഷേമം അന്വേഷിച്ച് ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നിലവിൽ വിഷയം കോടതിയുടെ പരിഗണയിലാണ്. കോടതിയുടെ നടപടികൾ വേഗത്തിലാക്കാൻ കാര്യക്ഷമമായ ഇടപെടൽ ഹൈക്കമ്മിഷൻ എടുക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കേസിന്റെ അടുത്ത വാദം 2023 മാർച്ച് 24-നാണ്.
തടങ്കലിലുള്ള നാവികരെ മോചിപ്പിക്കാനായി നൈജീരിയയിലെ വിദേശകാര്യമന്ത്രി,നീതിന്യായ മന്ത്രി, അറ്റോണി ജനറൽ, നൈജീരിയൻ നാവിക സേന മേധാവി, പ്രതിരോധ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ തുടങ്ങിയ ബന്ധപ്പെട്ട എല്ലാവരുമായി ചർച്ചകൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. എംടി ഹെറോയിക് ഐഡൻ എന്ന കപ്പലിലെ നാവികരാണ് നൈജീരിയയിൽ തടവിലുള്ളത്.
Comments