തിരുവനന്തപുരം: ദമ്പതികളുടെ അസ്വാഭാവിക മരണത്തിൽ വിറങ്ങലടിച്ച് കാരേറ്റ് ഗ്രാമം. വെള്ളിയാഴ്ച രാത്രിയാണ് കാരേറ്റ് പേടികുളം പവിഴത്തിൽ എസ്.രാജേന്ദ്രൻ (62) , ഭാര്യ ശശികല (57) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയെ ശ്വാസമുട്ടി മരിച്ച നിലയിലും ഭർത്താവിനെ തൊട്ടടുത്ത മുറിയിൽ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. കുടുംബ കലഹത്തെതുടർന്ന്, രാജേന്ദ്രൻ ഭാര്യ ശശികലയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതായാണ് നിഗമനം.
രാജേന്ദ്രന്റെ, കൊച്ചിയിൽ താമസിക്കുന്ന മകൻ അരുൺരാജ് മൊബൈൽ ഫോണിൽ വീട്ടിലെ സിസിടിവി ലിങ്ക് ചെയ്തിരുന്നു. ഇതിലൂടെ ഇരുവരും തമ്മിൽ തർക്കം നടക്കുന്നത് കാണുകയും അത് നാട്ടിലെ സുഹൃത്തിനെ അറിയിക്കുകയുമായിരുന്നു. എന്നാൽ സുഹൃത്തും പോലീസും എത്തിയപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു.
തോർത്ത് ചുറ്റി കഴുത്ത് ഞെരിച്ചും, തലയണ കൊണ്ട് ശ്വാസംമുട്ടിച്ചുമാണ് ശശികലയെ രാജേന്ദ്രൻ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. റിട്ട. ഇറിഗേഷൻ ഉദ്യോഗസ്ഥനായ രാജേന്ദ്രന്റെ രണ്ടാം ഭാര്യയാണ് ശശികല. ആദ്യ ഭാര്യ മരിച്ചതിനെത്തുടർന്ന് അഞ്ച് വർഷം മുൻപാണ് രാജേന്ദ്രനും ശശികലയും വിവാഹിതരായത്. ശശികലയുടെ മൂന്നാം വിവാഹമാണ്. ഈ ബന്ധത്തിൽ മക്കളില്ല.
Comments