ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും മികച്ച ഫുട്‌ബോൾ പിച്ചിനുള്ള അവാർഡ് നേടി കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോംഗ്രൗണ്ടായ കൊച്ചി ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയം. ഐഎസ്എലിന്റെ ചരിത്രത്തിൽ മികച്ച മൈതാനത്തിനുള്ള അവാർഡ് കൊച്ചി സ്‌റ്റേഡിയത്തിന് ലഭിക്കുന്നത് ഇത് രണ്ടാം തവണയാണ്. 2018-19 സീസണിലും ഇന്ത്യ സൂപ്പർ ലീഗിൽ കൊച്ചി സ്റ്റേഡിയം മികച്ച മൈതാനത്തിനുളള പുരസ്‌കാരം നേടിയിരുന്നു.
കൊറോണ മഹാമാരിയിൽ പ്രതിസന്ധിയിലായിരുന്നതിനാൽ കഴിഞ്ഞ രണ്ട് സീസണുകളും ഗോവയിലെ അടച്ചിട്ട സ്‌റ്റേഡിയത്തിലായിരുന്നു നടന്നത്. ആരാധകരുടെ ആരവങ്ങളും ഹോം അഡ്വാന്റേജും ഇല്ലാത്ത രണ്ട് വർഷങ്ങളായിരുന്നു കഴിഞ്ഞു പോയത്. എന്നാൽ ഈ വർഷം ഫുട്‌ബോൾ ആവേശം പൂർവസ്ഥിതിയിലായ സീസണിൽ ഏറ്റവും മികച്ച പിച്ചിനുള്ള അവാർഡ് കൊച്ചി സ്റ്റേഡിയത്തിനെ തേടിയെത്തുകയായിരുന്നു. പുരസ്‌കാര നിറവിൽ ആരാധകർ ആവേശത്തിലാണെങ്കിലും സൂപ്പർ കപ്പിന് വേദിയാകാത്തതിൽ പ്രതിഷേധവും വിമർശനങ്ങളും ഉയരുന്നുണ്ട്.
കൊച്ചി സ്റ്റേഡിയം മികച്ച പിച്ചിനുള്ള അവാർഡ് കരസ്ഥമാക്കിയതോടെ പ്രതിരോധത്തിലാവുക കേരള ഫുട്‌ബോൾ അസോസിയേഷനും സൂപ്പർ കപ്പിന്റെ സംഘാടകരുമാണ്. കേരളമാണ് ഇത്തവണത്തെ സൂപ്പർ കപ്പ്് സീസണിന് ആതിഥേയത്വം വഹിക്കുന്നത്്. എന്നാൽ, കൊച്ചി സ്റ്റേഡിയം ഒഴിവാക്കിക്കൊണ്ടാണ് ഇത്തവണത്തെ സൂപ്പർ കപ്പ് നടക്കുക.
മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി മലപ്പുറം മഞ്ചേരി പയ്യനാട് സ്റ്റേഡിയവും കോഴിക്കോട് ഇ.എം.എസ് കോർപ്പറേഷൻ സ്റ്റേഡിയവുമാണ് സൂപ്പർ കപ്പിന് ആതിഥേയത്വം വഹിക്കുക. ഇ.എം.എസ് സ്റ്റേഡിയത്തിന്റെ ശോചനീയാവസ്ഥയെ പറ്റി കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്‌പോർട്ടിങ് ഡയറക്ടർ പ്രതികരിച്ചിരുന്നു. ഇത്തരമൊരു സ്റ്റേഡിയത്തിൽ കളിക്കാൻ താരങ്ങളെ എങ്ങനെ മോട്ടിവേറ്റ് ചെയ്യും എന്നാണ് അദ്ദേഹം ചോദ്യം ഉന്നയിച്ചത്.
Comments