ചണ്ഡിഗഡ്: ഖലിസ്ഥാൻ അനുകൂല സംഘടനയായ വാരിസ് പഞ്ചാബ് ദെ നേതാവ് അമൃത് പാൽ സിംഗ് അറസ്റ്റിലെന്ന് റിപ്പോർട്ട്. വാരിസ് പഞ്ചാബ് ദെ നിയമോപദേശകൻ ഇമാങ് സിംഗ് ഖാരയാണ് വിവരം പുറത്തുവിട്ടത്. ജലന്ദറിലെ ഷാഹ്‌കോട്ട് പോലീസ് സ്‌റ്റേഷനിലാണ് അമൃത് പാൽ ഇപ്പോൾ ഉള്ളതെന്നും അഭിഭാഷകൻ അറിയിച്ചു. എന്നാൽ അറസ്റ്റിനെക്കുറിച്ച് പഞ്ചാബ് പോലീസ് പ്രതികരിച്ചിട്ടില്ല.
അറസ്റ്റ് ചെയ്യാൻ പോലീസ് ശ്രമം നടത്തിയെങ്കിലും ബൈക്കിൽ കയറി അമൃത്പാൽ രക്ഷപ്പെടുകയായിരുന്നു. അമൃത് പാൽ പിടിയിലായെന്ന് കഴിഞ്ഞ ദിവസം വാർത്തകൾ പുറത്തുവന്നെങ്കിലും അവയൊക്കെ വ്യാജമായിരുന്നുവെന്ന് ശേഷം സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ വ്യാജപ്രചാരണം തടയുന്നതിനായി സംസ്ഥാനത്ത് ഇന്റനെറ്റ് സേവനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്. അമൃത്പാലിന്റെ 78 അനുയായികളെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.
കൊലപാതകശ്രമം, പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കൽ, പൊതുപ്രവർത്തകരുടെ കൃത്യ നിർവഹണത്തിന് തടസ്സം സൃഷ്ടിക്കൽ തുടങ്ങിയ ക്രിമിനൽ കേസുകളാണ് അമൃത്പാലിനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ അതേ വിധി തന്നെയാണ് അമിത് ഷായെയും കാത്തിരിക്കുന്നതെന്നാന്ന് അമൃത്പാൽ പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം പഞ്ചാബ് മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടികാഴ്ച നടത്തിയിരുന്നു. സംസ്ഥാനത്തെ ഖാലിസ്ഥാൻ തീവ്രവാദം അവസാനിപ്പിക്കാൻ എല്ലാ സഹായങ്ങളും കേന്ദ്രം വാഗ്ദാനം ചെയ്തു.
Comments