തിരുവനന്തപുരം: ഏക സിവിൽകോഡിനെ പാർട്ടി ഇപ്പോൾ അനുകൂലിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മുസ്ലിം സ്വത്ത് അവകാശ നിയമത്തിൽ പരിഷ്ക്കരണം കൊണ്ടുവരേണ്ടത് മുസ്ലീം സമുദായമാണെന്നും ഇതിൽ പ്രത്യേക അഭിപ്രായം പറയാനില്ലെന്നും ഗോവിന്ദൻ പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ഗോവിന്ദന്റെ പരാമർശം.
കോൺഗ്രസ് മൃദു ഹിന്ദുത്വ നിലപാട് സ്വീകരിക്കുകയാണെന്നും കെപിസിസിക്കും ആ നിലപാട് തന്നെയാണുള്ളതെന്നും ഗോവിന്ദൻ പറഞ്ഞു. ബിഷപ്പിന്റെ ബിജെപി അനൂകൂല പരാമർശം ക്രൈസ്തവ മേഖലയിലെ അഭിയപ്രായമല്ലെന്നും ഒരു വ്യക്തിയുടെ അഭിപ്രായം മാത്രമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. ബിഷപ്പിന്റെ അഭിപ്രായമല്ല ക്രൈസ്തവരുടേതെന്നും ലോക്സഭയിൽ ഇടത് മുന്നണിക്ക് നിരവധി സീറ്റുകൾ ലഭിക്കുമെന്നും ഗോവിന്ദൻ അഭിപ്രായപ്പെട്ടു.
കെ റെയിൽ പദ്ധതി തടസ്സപ്പെടുത്തിയതോടെ കേരളത്തിന്റെ 50 കൊല്ലത്തെ വികസനമാണ് പിന്നോട്ടടിച്ചതെന്ന് ഗോവിന്ദൻ പറഞ്ഞു. മാദ്ധ്യമങ്ങളുടെ ഭാഗത്ത് നിന്നും പദ്ധതി മുടക്കാനുള്ള ശ്രമങ്ങൾക്ക് പിന്തുണ ലഭിച്ചെന്നും ഗോവിന്ദൻ ആരോപിച്ചു.
Comments