ഡൽഹി: ബിജെപിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം മതചിഹ്നമാണെന്ന് മുസ്ലിം ലീഗ്. തിരഞ്ഞെടുപ്പ് ചിഹ്നമായ താമര ഹിന്ദു, ബുദ്ധമതങ്ങളുടെ ചിഹ്നമാണെന്നാണ് മുസ്ലിം ലീഗിന്റെ വാദം. മതങ്ങളുമായി ബന്ധപ്പെട്ട ചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്കെതിരെയുള്ള കേസിലെ ഹർജി പരിഗണിക്കവെയാണ് മുസ്ലിം ലീഗിന്റെ വാദം. ഹർജിയിൽ ബിജെപിയെയും കക്ഷി ചേർക്കണമെന്നാണ് സുപ്രീംകോടതിയിൽ മുസ്ലിം ലീഗ് ആവശ്യപ്പെട്ടിരിക്കുന്നത്.
മതപരമായ പേരുകളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്കെതിരെ നടപടിയാവശ്യപ്പെട്ട് ഉത്തർപ്രദേശ് ഷിയാ വഖഫ് ബോർഡ് മുൻ ചെയർമാൻ സയ്യദ് വസീം റിസ്വിയാണ് ഹർജി നൽകിയിരിക്കുന്നത്. മതചിഹ്നങ്ങൾ ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക് അനുവദിച്ച പേരും ചിഹ്നവും റദ്ദാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം. ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ്, ആൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീൻ എന്നീ പാർട്ടികളെയാണ് കേസിൽ ഇദ്ദേഹം കക്ഷി ചേർത്തിരിക്കുന്നത്. ഇതിനെ ചോദ്യം ചെയ്യുകയായിരുന്നു മുസ്ലിം ലീഗ്.
ബിജെപിയെ കക്ഷി ചേർത്തില്ലെങ്കിൽ ഹർജി തള്ളണമെന്നാണ് മുസ്ലിം ലീഗ് സുപ്രീംകോടതിയിൽ വാദിച്ചത്. സീനിയർ അഭിഭാഷകൻ ദുഷ്യന്ത് ദാവെയും അഭിഭാഷകൻ ഹാരിസ് ബീരാനുമാണ് ലീഗിനായി കോടതിയിൽ ഹാജരായത്. മതങ്ങളുടെ പേര് ഉപയോഗിക്കുന്ന ശിവസേനയും ശിരോമണി അകാലിദളും ഉൾപ്പടെ 27 രാഷ്ട്രീയ പാർട്ടികളെക്കൂടി കേസിൽ കക്ഷി ചേർക്കണമെന്നും ലീഗ് ആവശ്യപ്പെട്ടു.
Comments