ഇസ്ലാമാബാദ്: ഏഷ്യാ കപ്പ് കളിക്കാൻ ഇന്ത്യ പാകിസ്താനിലെത്തണമെന്ന് മുൻ പാകിസ്താൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. ഭീഷണി ഉണ്ടായിട്ടും പാകിസ്താൻ ടീം ഇന്ത്യയിൽ വന്ന് കളിച്ചിട്ടുണ്ടെന്നും അതുപോലെ ഇന്ത്യൻ ടീം പാകിസ്താനിൽ എത്തണമെന്നും അഫ്രീദി പറഞ്ഞു. മുൻപ് ഇന്ത്യയിൽ വന്നപ്പോൾ ഒരു ഇന്ത്യക്കാരൻ തന്നെ ഭീഷണിപ്പെടുത്തിയെന്നും താരം വാദിച്ചു. എന്നാൽ, അത് ആരാണെന്ന് വെളിപ്പെടുത്താൻ അഫ്രീദി തയ്യാറായില്ല.
‘ഏഷ്യാ കപ്പ് കളിക്കില്ലെന്ന് പറയുന്നത് ഇന്ത്യയാണ്. ഇന്ത്യൻ ടീമിനെ പാകിസ്താനിലേയ്‌ക്ക് അയച്ചാൽ സന്തോഷത്തോടെ ഞങ്ങൾ സ്വീകരിക്കും. പാകിസ്താൻ ടീമിനെ ഇന്ത്യയിൽ കളിക്കാൻ അനുവദിക്കില്ലെന്ന് പണ്ട് മുംബൈയിലെ ഒരാൾ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ പാകിസ്താൻ സർക്കാർ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുത്ത് ടിമിനെ ഇന്ത്യയിലെത്തിച്ചു. അന്നത്തെ ഭീഷണികൾ ബന്ധങ്ങളെ ബാധിച്ചിരുന്നില്ല. ഇന്ത്യൻ ടീം പാകിസ്താനിലേക്കു വന്നാൽ അതു വളരെ നല്ലൊരു കാര്യമായിരിക്കും. ഞങ്ങൾ ഇന്ത്യയിൽ കളിക്കാനെത്തിയപ്പോൾ വളരെ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. അതുപോലെ ഇവിടെ നിന്നും ലഭിക്കും’- എന്ന് ഷാഹിദ് അഫ്രീദി പറഞ്ഞു.
അതേസമയം, ഇന്ത്യ ഏഷ്യാ കപ്പ് കളിക്കാൻ പാകിസ്താനിൽ എത്തിയില്ലെങ്കിൽ കടുത്ത നിലപാട് സ്വീകരിക്കുമെന്നായിരുന്നു പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ ഭീഷണി. ഈ വർഷം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ പാകിസ്താൻ കളിക്കില്ലെന്നായിരുന്നു പാകിസ്താൻ ക്രിക്കറ്റ് ബോർഡ് പറഞ്ഞത്. തീവ്രവാദത്തിനനുകൂലമായ പാകിസ്താന്റ നിലപാടും സുരക്ഷ ഭീഷണിയുമടക്കം മുൻനിർത്തിയാണ് ഏഷ്യാ കപ്പ് കളിക്കുന്നതിനായി പാകിസ്താനിൽ പോകേണ്ടതില്ല എന്ന് ഇന്ത്യ തീരുമാനിച്ചത്.
Comments