ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘മൻ കി ബാത്ത്’ 100-ാം പതിപ്പിലേക്ക് എത്തുന്നതിന്റെ പശ്ചാത്തലത്തിൽ വൻ തയ്യാറെടുപ്പുകളുമായി ബിജെപി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 100-ാം പതിപ്പ് ലോകം മുഴുവനും പ്രക്ഷേപണം ചെയ്യാനാണ് ബിജെപിയുടെ പദ്ധതി.
ആഗോള നേതാവ് കൂടിയായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവൃത്തികൾ ഇന്ന് ലോകം മുഴുവൻ അഭിനന്ദിക്കപ്പെടുകയാണ്. ജനങ്ങൾ അദ്ദേഹത്തെ കേൾക്കാൻ ആഗ്രഹിക്കുന്നു. അതിനാൽ മൻ കി ബാത്തിന്റെ 100-ാം പതിപ്പ് കഴിയുന്നത്ര രാജ്യങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി.
മൻ കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി പരാമർശിക്കുന്ന പേരുകളുള്ള വ്യക്തികളെ അതത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിയും ഗവർണറും ചേർന്ന് ആദരിക്കുന്നതിന് വേണ്ട ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. മൻ കി ബാത്തിന്റെ പ്രക്ഷേപണം ഡൽഹിയിലെ വലിയ വേദിയിൽ വച്ച് ജനങ്ങളെ കേൾപ്പിക്കുമെന്നും ബിജെപി നേതാക്കൾ അറിയിച്ചു.
എല്ലാ ലോക്‌സഭയിലും 100 സ്ഥലങ്ങളിലായി മൻ കി ബാത്ത് പ്രക്ഷേപണം നടത്തും. ഇവിടെ 100ഓളം പേർക്ക് പരിപാടി ഇരുന്ന് കേൾക്കുന്നതിനുള്ള സൗകര്യങ്ങൾ സജ്ജമാക്കും. ഡോക്ടർമാർ, എഞ്ചിനീയർമാർ, അദ്ധ്യാപകർ, സാമൂഹ്യ പ്രവർത്തകർ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭഗത്തിലുമുള്ളവരുടെ സാന്നിധ്യം പരിപാടിയിൽ ഉറപ്പുവരുത്തും. കൂടാതെ പദ്മ ഭൂഷൺ, പദ്മ വിഭൂഷൺ എന്നീ പുരസ്‌കാരങ്ങൾ ലഭിച്ചവരെയും ചടങ്ങിൽ ആദരിക്കും.
മൻ കി ബാത്ത് 100-ാം പതിപ്പിന്റെ ചുമതല ബിജെപി ദേശീയ ജനറൽ സെക്രട്ടറി ദുഷ്യന്ത് ഗൗതത്തിനും വിനോദ് താവ്‌ദെയ്‌ക്കുമാണ്. ഏപ്രിൽ 30നാണ് പ്രക്ഷേപണം നടക്കുക. ഇന്ത്യയിലാകെ ഒരു ലക്ഷത്തിലധികം ബൂത്തുകളിൽ 100-ാം പതിപ്പിന്റെ പ്രക്ഷേപണം സംഘടിപ്പിക്കാനാണ് ഉദ്ദേശ്യമെന്നും ബിജെപി അറിയിച്ചു. 2014 ഒക്ടോബർ മൂന്നിനായിരുന്നു പ്രധാനമന്ത്രിയുടെ പ്രതിമാസ പരിപാടിയായ മൻ കി ബാത്ത് ആരംഭിച്ചത്.
Comments