ചെന്നൈ: മകൾ പ്രണയ വിവാഹം ചെയ്തതിന്റെ പകയിൽ നവവരനെ ദാരുണമായി കൊലപ്പെടുത്തി ഭാര്യാ പിതാവ്. പെൺകുട്ടിയുടെ അച്ഛനും ബന്ധുക്കളും ചേർന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൃഷ്ണഗിരി കിട്ടംപട്ടി സ്വദേശി ജഗനാണ് കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് മടങ്ങി വരികയായിരുന്ന ജഗന്റെ ബൈക്ക് തടഞ്ഞു നിർത്തി സംഘം ആക്രമിക്കുകയായിരുന്നു.
കിട്ടംപട്ടി സ്വദേശി ജഗനും അവദാനപ്പട്ടിക്കടുത്ത് തുലക്കൻ കോട്ട സ്വദേശിനിയായ ശരണ്യയും ഒരു മാസം മുമ്പാണ് ഒളിച്ചോടി വിവാഹം കഴിച്ചത്. ശരണ്യയെ വിവാഹം ചെയ്ത് നൽകണമെന്ന് ജഗൻ പലവട്ടം യുവതിയുടെ വീട്ടിലെത്തി ആവശ്യപ്പെട്ടിരുന്നെങ്കിലും മാതാപിതാക്കൾ എതിർത്തു. ഒടുവിലാണ് ശരണ്യയുടെ വീട്ടുകാരെ അവഗണിച്ച് ഇരുവരും വിവാഹിതരാവുന്നത്. ഇതോടെ ശരണ്യയുടെ പിതാവ് ശങ്കർ, മറ്റ് ബന്ധുക്കളുമായി എത്തി ജഗനോട് പക വീട്ടുകയായിരുന്നു.
ടൈൽസ് പണിക്കാരനായ ജഗൻ ഇന്നലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കിൽ മടങ്ങുന്ന വഴിയിൽ ആയുധങ്ങളുമായി കാത്തുനിന്ന ശങ്കറും സംഘവും ജഗനെ തടഞ്ഞു നിർത്തി. കെ ആർ പി അണക്കെട്ടിന് സമീപത്ത് വെച്ച് ജഗനെ പലതവണ വെട്ടിപ്പരിക്കേൽപ്പിച്ചു. കൊലപാതകത്തിന് ശേഷം ഇവർ ഓടി രക്ഷപ്പെട്ടു.
കാവേരിപട്ടണം പോലീസ് സംഭവസ്ഥലത്ത് എത്തിയെങ്കിലും മൃതദേഹം എടുത്തുമാറ്റാൻ നാട്ടുകാരും ജഗന്റെ ബന്ധുക്കളും അനുവദിച്ചില്ല. കൊലയാളികളെ പിടികൂടാതെ മൃതദേഹം നീക്കാൻ സമ്മതിക്കില്ല എന്നായിരുന്നു ഇവരുടെ നിലപാട്. പ്രതികളെ പിടികൂടാനുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയെന്ന് എസ് പിയും ഡി എസ് പിയും വ്യക്തമാക്കി.
Comments