ന്യൂഡൽഹി: രാഹുൽഗാന്ധിയെ ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കിയ നടപടിക്ക് പിന്നാലെ രാജ്യത്തുടനീളം വലിയ പ്രതിഷേധത്തിന് ഒരുങ്ങുകയാണെന്ന നിലപാടിലാണ് കോൺഗ്രസ്. സൂറത്ത് കോടതി വിധിക്കെതിരെ ഇതുവരെ ഹർജി നൽകിയിട്ടില്ലെങ്കിലും തങ്ങളുടെ നേതാവിനേറ്റ തിരിച്ചടിയിൽ നിന്നും സഹതാപ തരംഗങ്ങൾ സൃഷ്ടിക്കാൻ കഴിയുമോയെന്ന ആലോചനയിലാണ് കോൺഗ്രസ് എന്നാണ് വിമർശനം. കേവലം സൂറത്ത് കോടതി വിധിക്കാസ്പദമായ കേസ് മാത്രമല്ല രാഹുലിനെതിരെ നിലനിൽക്കുന്നതെന്നാണ് മറ്റൊരു വസ്തുത. നിരവധി മാനനഷ്ടക്കേസുകളാണ് ഇപ്പോഴും വയാനാട് മുൻ എംപിക്കെതിരെ നിലനിൽക്കുന്നത്. അവയേതെല്ലാമാണെന്ന് നോക്കാം..
2019ൽ മോദി എന്ന പേരുള്ളവർ കള്ളമാരാണോ എന്ന പരാമർശത്തിൽ മറ്റൊരു മാനനഷ്ടകേസിൽ രാഹുലിനെ പട്നയിലെ കോടതി ജാമ്യം അനുവദിച്ചിട്ടുണ്ടായിരുന്നു.
2016ലെ നോട്ട് നിരോധനത്തിന് ശേഷം ബാങ്ക് കറൻസി നോട്ടുകളിൽ അഴിമതി നടത്തിയെന്ന ആരോപണം അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിനെതിരെ ഉന്നയിച്ചതോടെ ബാങ്ക് നൽകിയ മാനനഷ്ടക്കേസിൽ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക് ജാമ്യം 2019-ൽ അനുവദിച്ചിരുന്നു.
2019-ൽ മാദ്ധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ ബിജെപി-ആർഎസ്എസ് ആശയങ്ങളുമായി ബന്ധപ്പെടുത്തിയതിൽ ആർഎസ്എസ് പ്രവർത്തകൻ നൽകിയ അപകീർത്തിക്കേസിൽ മുംബൈയിലെ കോടതി രാഹുലിന് ജാമ്യം അനുവദിച്ചു.
2015 ഡിസംബറിൽ അസമിലെ ബാർപേട്ട സത്രത്തിൽ പ്രവേശിക്കുന്നതിൽ ആർഎസ്എസ് തടഞ്ഞുവെന്ന രാഹുലിന്റെ ആരോപണത്തെ തുടർന്ന് ആർഎസ്എസ് നൽകിയ മാനനഷ്ടക്കേസിൽ ഗുവാഹട്ടി കോടതി 2016-ൽ കോൺഗ്രസ് നേതാവിന് ജാമ്യം അനുവദിച്ചു.
മഹാത്മാഗാന്ധിയെ വധിച്ചത് ആർഎസ്എസ് ആണെന്ന് ആരോപിച്ച രാഹുലിനെതിരെ 2016-ൽ ആർഎസ്എസ് പ്രവർത്തകൻ നൽകിയ കേസിൽ മഹാരാഷ്‌ട്രയിലെ കോടതിയും രാഹുലിന് ജാമ്യം അനുവദിച്ചിട്ടുണ്ട്.
ഏറ്റവുമൊടുവിൽ മോദി സമുദായത്തിലുള്ളവരെ അപമാനിച്ചകേസിൽ ഗുജറാത്തിലെ സൂറത്ത് കോടതി രാഹുലിനെ കുറ്റക്കാരനാക്കി രണ്ട് വർഷം തടവിന് വിധിച്ചു. ബിജെപി എംഎൽഎ പൂർണേഷ് മോദിയാണ് മാനനഷ്ടക്കേസ് നൽകിയത്. വിധിക്കെതിരെ 30 ദിവസത്തിനകം രാഹുലിന് ഹൈക്കോടതിയിൽ അപ്പീൽ നൽകാം.
Comments