ചാലക്കുടി: രജനികാന്തിന്റെ 169-ാമത് ചിത്രമായ ജയിലർ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. നെൽസൺ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ജയിലറിന്റെ ടീസർ വന്നതു മുതൽ ആരാധകർ ആവേശത്തിലാണ്. കഴിഞ്ഞ ദിവസം ജയിലർ സിനിമയുമായി ബന്ധപ്പെട്ട് സ്റ്റെെൽമന്നൻ രജനീകാന്ത് വീണ്ടും വെള്ളച്ചാട്ടങ്ങളുടെ നാട്ടിലെത്തിയിരുന്നു. ഇത് മലയാളി പ്രേക്ഷകർക്ക് സന്തോഷം തരുന്ന വാർത്തയായിരുന്നു.
ജയിലർ എന്ന തമിഴ് സിനിമയുടെ ഷൂട്ടിംഗിനായാണ് അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് മുകളിലെ ഇട്ട്യാണിയിലെത്തിയത്. ഒരു ദിവസത്തെ ഷൂട്ട് മാത്രമായിരുന്നു താരത്തിന് അതിരപ്പിള്ളിയിലുണ്ടായിരുന്നത്. കഴിഞ്ഞദിവസം ഉച്ചയ്‌ക്ക് വന്ന അദ്ദേഹത്തിന് മൂന്ന് മണിക്കൂർ ചിത്രീകരണത്തിന് ശേഷം മടങ്ങി. ക്ലൈമാക്സ് ഉൾപ്പെട്ട മൂന്ന് സീനുകളെടുത്തു. വൈകീട്ടോടെ തിരിച്ചുപോകുകയായിരുന്നു.
വിമാന മാർഗ്ഗം നെടുമ്പാശ്ശേരി എയർപോർട്ടിൽ വന്നിറങ്ങിയ രജനീകാന്ത് കാറിലാണ് അതിരപ്പിള്ളിയിൽ വന്നതും തിരിച്ചുപോയതും. ചിത്രീകരണത്തിനായി സമീപത്തെ റിസോർട്ടിൽ തങ്ങി. നെൽസൺ ദീലിപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. മലയാളത്തിൽ നിന്ന് മോഹൽലാലും ചിത്രത്തിലുണ്ട്. വിനായകൻ, രമ്യാ കൃഷ്ണൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തും. തമിഴ് സിനിമകളുടെ ചിത്രീകരണത്തിനായി മുമ്പ് പലതവണ രജനീകാന്ത് അതിരപ്പിള്ളിയിലെത്തിയിട്ടുണ്ട്.
Comments