അർബുദം മടങ്ങി വന്നതല്ല ഇന്നസെന്റിന്റെ മരണകാരണമെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോ. വിപി ഗംഗാധരൻ. കൊറോണയും ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമാണ് അദ്ദേഹത്തിന്റെ മരണകാരണമെന്ന് അദ്ദേഹം വ്യക്തമാക്കി. രണ്ട് തവണാണ് അർബുദത്തെ അതിജീവിച്ച് തിരികെ ആരോഗ്യവാനായി ജീവിതത്തിലേക്കെത്തിയത്. അതിജീവനത്തിന്റെ സന്ദേശം മറ്റ് രോഗികൾക്കും പകർന്ന് നൽകിയ ഇന്നസെന്റ് ഉദാത്ത മാതൃക തന്നെയായാിരുന്നു. അതിനിടയിലാണ് ക്യാൻസറല്ല അദ്ദേഹത്തിന്റ ജീവൻ അപഹരിച്ചതെന്ന് ഡോക്ടർ വ്യക്തമാക്കിയത്.
അർബുദത്തെ തുടർന്നുണ്ടായ ശാരീരിക ബുദ്ധിമുട്ടുകൾ കൊണ്ടാണ് അദ്ദേഹത്തെ രണ്ടാഴ്ച മുൻപ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ കൊറോണയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അദ്ദേഹത്തിന്റെ നില വഷളാക്കുകയായിരുന്നു.
അറുന്നൂറിലധികം സിനിമകളിൽ വേഷമിട്ടിട്ടുള്ള ഇന്നസെൻറ് പകർന്നാടിയത് കളിയും കാര്യവുമുള്ള ചിന്തകളും കുടുകുടെ ചിരിപ്പിക്കുന്ന ഹാസ്യമുഹൂർത്തങ്ങളുമായിരുന്നു. തൃശൂർ ശൈലിയിലുള്ള ഇന്നസെൻറിന്റെ സംസാരം തന്നെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കും. ഒരുകാലത്ത് മലയാളസിനിമയിൽ സൂപ്പർഹിറ്റായ സത്യൻ അന്തിക്കാട്, ഫാസിൽ, സിദ്ദിഖ്-ലാൽ, പ്രിയദർശൻ സിനിമകളിലെ അവിഭാജ്യ ഘടകമായിരുന്നു ഇന്നസെൻറ്.
Comments