തിരുവനന്തപുരം: വെള്ളം മുടങ്ങിയതിനെ തുടർന്ന് ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയകൾക്ക് തടസ്സം. രാവിലെ നടത്തുവാൻ നിശ്ചയിച്ചിരുന്ന 25 ശസ്ത്രക്രിയകളാണ് തടസ്സപ്പെട്ടത്. അരുവിക്കരയിലെ ജലവിതരണ പ്ലാന്റിലെ വൈദ്യുതി തടസ്സമാണ് പ്രതിസന്ധിയ്‌ക്ക് കാരണമായത്. ആശുപത്രിയിലേക്ക് 10 ടാങ്കറുകളിൽ വെള്ളം എത്തിക്കുന്നതിനുള്ള അടിയന്തിര നടപടികൾ സ്വീകരിച്ചതായി വാട്ടർ അതോറിറ്റി അറിയിച്ചു.
രാവിലെ ശസ്ത്രക്രിയയ്‌ക്ക് തയ്യാറെടുത്ത് വന്ന രോഗികളോട് വെള്ളം ഇല്ലാത്തതിനാൽ ശസ്ത്രക്രിയ നടത്താനാകില്ലെന്ന് ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നു. ഭക്ഷണം കഴിക്കാതെ ശസ്ത്രക്രിയയ്‌ക്കെത്തിയ രോഗികൾ വലഞ്ഞു. എപ്പോൾ വെള്ളം എത്തുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
ഇന്നലെ വൈകുന്നേരവും രാത്രിയിലുമായി മൂന്ന് തവണ വൈദ്യുതി മുടങ്ങിയതോടെയാണ് ജലവിതരണം തടസ്സപ്പെട്ടതെന്ന് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു. അരുവിക്കരയിൽ നിന്ന് നിലവിൽ പമ്പിംഗ് ആരംഭിച്ചിട്ടുണ്ട്. ജനറൽ ആശുപത്രി ഉയർന്ന പ്രദേശത്താണ് സ്ഥിതി ചെയ്യുന്നതെന്നും വൈകുന്നേരത്തോടെ വെള്ളം ലഭ്യമാകുമെന്നും അധികൃതർ വ്യക്തമാക്കി.
Comments