തിരുവനന്തപുരം: വെള്ളമില്ലാത്തതിനാൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയകൾ തുടങ്ങാൻ വൈകി. അരുവിക്കരയിലെ ജലവിതരണ പ്ലാന്റിലെ വൈദ്യുതി തടസം കാരണമാണ് ജലവിതരണം മുടങ്ങിയത്. രാവിലെ നിശ്ചയിച്ച 25 ശസ്ത്രക്രിയകളാണ് ജല വിതരണം തടസ്സപ്പെട്ടതിനാൽ വൈകിയത്. ശസ്ത്രക്രിയയ്‌ക്ക് തയാറെടുത്ത് വന്നവരോട് വെള്ളം ഇല്ലാത്തതിനാൽ ശസ്ത്രക്രിയ ഉടൻ നടത്താനാകില്ലെന്നും കാലതാമസം എടുക്കുമെന്നും ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നു.
ആശുപത്രിയിലേക്ക് ടാങ്കറുകളിൽ വെള്ളം എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസവും വെള്ളത്തിന്റെ ബുദ്ധിമുട്ട് അനുഭവപ്പെട്ട സാഹചര്യത്തിൽ വാട്ടർ അതോറിറ്റിയോട് 10 ടാങ്കർ വെള്ളം ആവശ്യപ്പെട്ടെങ്കിലും ഒരു ടാങ്കർ മാത്രമാണ് ലഭിച്ചതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. എന്നാൽ വാർഡുകളിൽ കഴിയുന്ന രോഗികളും ഇതേ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ പോലും വെള്ളമില്ലാത്തത് വളരെ കഷ്ടമാണെന്ന് രോഗികളുടെ കൂട്ടിരിപ്പുകാർ പറഞ്ഞു.
ഇന്നലെ വൈകുന്നേരവും രാത്രിയിലുമായി മൂന്ന് തവണ വൈദ്യുതി മുടങ്ങിയതിനാലാണ് ജലവിതരണം തടസപ്പെട്ടതെന്ന് വാട്ടർ അതോറിറ്റി അധികൃതർ പറഞ്ഞു. അരുവിക്കരയിൽനിന്നുള്ള പമ്പിങ് ആരംഭിച്ചിട്ടുണ്ട്. ജനറൽ ആശുപത്രി സ്ഥിതി ചെയ്യുന്നത് ഉയർന്ന പ്രദേശത്തായതിനാൽ വൈകിട്ടോടെ മാത്രമേ വെള്ളം ലഭ്യമാകുള്ളുവെന്നും വാട്ടർ അതോറിറ്റി വ്യക്തമാക്കി.
Comments