കൊൽക്കത്ത; മുസ്ലീം മേഖലകളിൽ ഹിന്ദുക്കൾ രാമനവമി ആഘോഷിക്കരുതെന്ന ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നിർദ്ദേശത്തിനെതിരെ വ്യാപക പ്രതിഷേധം. സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി ബിജെപി രംഗത്തുവന്നു. ഹിന്ദു വികാരം വ്രണപ്പെടുത്തുന്ന പരാമർശമാണ് മമത നടത്തിയിരിക്കുന്നതെന്ന് ബിജെപി ഐടി സെൽ കൺവീനർ അമിത് മാളവ്യ പ്രതികരിച്ചു. റംസാൻ മോമ്പ നടക്കുന്നതിനാൽ മുസ്ലീങ്ങളുടെ പ്രദേശങ്ങളിൽ ഹിന്ദുക്കൾ രാമനവമി ആഘോഷിക്കുന്നത് ഒഴിവാക്കണമെന്നായിരുന്നു മമതയുടെ പരാമർശം.
ബംഗാളിൽ രാമനവമി ഘോഷയാത്രയ്‌ക്ക് നേരെ വ്യാപക അക്രമമാണ് ഇസ്ലാമിസ്റ്റുകൾ കഴിഞ്ഞ ദിവസം അഴിച്ചുവിട്ടത്. ഹൗറ ജില്ലയിൽ നടന്ന രാമനവമി ഘോഷയാത്രയ്‌ക്ക് നേരേ ആക്രമണമുണ്ടായി. ഘോഷയാത്രയ്‌ക്ക് നേരെ ഇസ്ലാമിസ്റ്റുകൾ കല്ലെറിയുകയും നിരവധി വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. കടകളും അഗ്‌നിക്കിരയാക്കി. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്.
സംഭവത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി മമതാ ബാനർജിക്കാണെന്നും ആഭ്യന്തരമന്ത്രി എന്ന നിലയിൽ മമത പരാജയമാണെന്ന് വീണ്ടും തെളിഞ്ഞിരിക്കുകയാണെന്നും ബിജെപി ആരോപിച്ചു. ചീഫ് സെക്രട്ടറി അടിയന്തരമായി നടപടി സ്വാകരിക്കണമെന്നും ഷിബ്പൂർ, ഹൗറ, ദൽഖോല എന്നിടങ്ങളിലെ ക്രമസമാധാന നില പുനസ്ഥാപിക്കണമെന്നും ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആവശ്യപ്പെട്ടു.
Comments