തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖം നിർമ്മാണത്തിന്റെ ഭാഗമായി അദാനി ഗ്രൂപ്പിന് 100 കോടി രൂപ കൈമാറി സംസ്ഥാന സർക്കാർ. പുലിമുട്ട് നിർമ്മാണ ചെലവിന്റെ ആദ്യ ഗഡു എന്ന നിലയിലാണ് തുക കൈമാറിയിരിക്കുന്നത്. മാർച്ച് 31-ന് ഉള്ളിൽ 347 കോടി രൂപയാണ് സർക്കാർ നൽകേണ്ടിയിരുന്നത്. എന്നാൽ നിലവിൽ കെഎഫ്സിയിൽ നിന്ന് വായ്പയെടുത്താണ് 100 കോടി രൂപ നൽകിയിരിക്കുന്നത്. ഹഡ്കോ വായ്പ വൈകുന്ന സാഹചര്യത്തിലാണ് കെഎഫ്സിയിൽ നിന്ന് പണം വായ്പ എടുത്ത് നൽകിയത്. മുമ്പ് സഹകരണ കൺസോഷ്യത്തിൽ നിന്ന് വായ്പയെടുക്കുന്നതിന് സർക്കാർ ശ്രമം നടത്തിയിരുന്നു.
പുലിമുട്ട് നിർമ്മാണ ചെലവിന്റെ 25 ശതമാനമാണ് സംസ്ഥാനം നൽകേണ്ടത്. ഇത് 347 കോടി രൂപയാണ്. റെയിൽവേ പദ്ധതിക്കായി 100 കോടിയും സ്ഥലമേറ്റെടുപ്പിന് 100 കോടിയും നൽകാനുണ്ട്. 550 കോടി രൂപയാണ് സഹകരണ കൺസോഷ്യത്തിൽ നിന്ന് വായ്പക്കായി ശ്രമിച്ചിരുന്നത്.
3400 കോടിയാണ് ഹഡ്കോയിൽ നിന്ന് വിഴിഞ്ഞം തുറമുഖത്തിനായി സർക്കാർ വായ്പയെടുക്കാൻ ഉദ്ദേശിക്കുന്നത്. ഇതിൽ 1,170 കോടി രൂപയും തുറമുഖവുമായി ബന്ധപ്പെട്ട റെയിൽവേ പദ്ധതിക്കാണ് ചെലവഴിക്കേണ്ടത്. വയബിലിറ്റി ഗ്യാപ് ഫണ്ട് ഇനത്തിൽ കേന്ദ്രം അദാനി ഗ്രൂപ്പിന് നൽകേണ്ടത് 818 കോടി രൂപയാണ്. ഇതിൽ കേരളം നൽകേണ്ടത് 400 കോടി രൂപയാണ്. വയബിലിറ്റി ഗ്യാപ് കൈമാറ്റത്തിനുള്ള ത്രികക്ഷി കരാർ അടക്കം വേഗത്തിലാക്കാനാണ് സർക്കാർ നീക്കം.
Comments