ഈ വർഷം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിൽ കളിക്കാൻ പാകിസ്താനിലേയ്‌ക്ക് പോകില്ലെന്ന് ഇന്ത്യ അറിയിച്ചതു മുതൽ പാകിസ്താൻ ക്രിക്കറ്റ് ബോർഡും(പിസിബി) പാക് ക്രിക്കറ്റ് താരങ്ങളും അസ്വസ്ഥരാണ്. ഏഷ്യാ കപ്പ് കളിക്കാൻ ഇന്ത്യ പാകിസ്താനിൽ എത്തിയില്ലെങ്കിൽ കടുത്ത നിലപാട് സ്വീകരിക്കുമെന്നായിരുന്നു പിസിബിയുടെ ഭീഷണി. ഇപ്പോൾ, ഇന്ത്യയുടെ നടപടി വിചിത്രവും ധിക്കാരപരവുമാണെന്ന് വാദിക്കുകയാണ് മുൻ പാക് ക്രിക്കറ്റ് ടീം ക്യാപ്റ്റനും പാകിസ്താൻ പ്രധാനമന്ത്രിയുമായിരുന്ന ഇമ്രാൻ ഖാൻ. ഐപിഎൽ കളിക്കാൻ ഇന്ത്യ അനുവദിക്കാത്തതുകൊണ്ട് പാക് ക്രിക്കറ്റ് താരങ്ങൾ നിരാശരാകരുതെന്നും ഇമ്രാൻ ഖാൻ പറയുന്നു.
‘ക്രിക്കറ്റ് ലോകത്തെ സൂപ്പർ പവറായാണ് ഇന്ത്യ ഇപ്പോൾ പെരുമാറുന്നത്. മറ്റേതൊരു രാജ്യത്തേക്കാളും കൂടുതൽ ഫണ്ട് സ്വരൂപിക്കാൻ ഇന്ത്യക്ക് ശേഷിയുണ്ട് എന്നത് തന്നെയാണ് അവരുടെ അഹങ്കാരത്തിന് കാരണം. ആരുടെ കൂടെ കളിക്കണം, ആരുടെ കൂടെ കളിക്കരുത് എന്ന കാര്യത്തിലൊക്കെ ഏകാധിപതിയെപ്പോലെയാണ് ഇന്ത്യ തീരുമാനമെടുക്കുന്നത്. പാക് ക്രിക്കറ്റ് താരങ്ങളെ ഐപിഎൽ ടൂർണമെന്റിൽ ഉൾപ്പെടുത്താത്തത് നിരാശജനകമാണ്’.
‘പാക് താരങ്ങളെ ഐപിഎല്ലിൽ ഉൾപ്പെടുത്താൻ അനുവദിക്കാത്തത് എനിക്ക് വിചിത്രമായി തോന്നുന്നു. അത് വെറും അഹങ്കാരമാണ്. ബിസിസിഐയ്‌ക്ക് ഇപ്പോൾ ധിക്കാരമാണ്. ഇന്ത്യ–പാകിസ്താൻ ബന്ധം ഇങ്ങനെയായത് ഭൗർഭാഗ്യകരമാണ്. ഐപിഎൽ കളിക്കാൻ ഇന്ത്യ പാകിസ്താനെ അനുവദിക്കാത്തതിൽ പാക് താരങ്ങൾ വിഷമിക്കേണ്ടതില്ല. കാരണം പാകിസ്താനിൽ തന്നെ നിലവാരമുള്ള ധാരാളം യുവ ക്രിക്കറ്റ് താരങ്ങളുണ്ട്’- എന്നുമാണ് ഇമ്നാൻ ഖാൻ പറഞ്ഞത്. 2008-ൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യ സീസണിൽ പാകിസ്താൻ ക്രിക്കറ്റ് താരങ്ങളും കളിച്ചിരുന്നു. എന്നാൽ മുംബൈ ഭീകരാക്രമണം നടത്തിയതോടെയാണ് പാക് താരങ്ങളെ ഐപിഎല്ലിൽ പങ്കെടുപ്പിക്കേണ്ടെന്ന് തീരുമാനിച്ചത്.
Comments