ജയ്പൂർ: രാജസ്ഥാനിലെ ആരോഗ്യമേഖല സ്തംഭിപ്പിച്ച് ഡോക്ടർമാരുടെ സമരം 16-ാം ദിവസത്തിലേക്ക്. സമരം തുടങ്ങിയതോടെ കടുത്ത പ്രതിസന്ധിയാണ് ആരോഗ്യമേഖല നേരിടുന്നത്. സ്വകാര്യ ആശുപത്രികളും ഡയഗ്നോസ്റ്റിക് ലബോറട്ടറികളും അടച്ചിട്ടതോടെ ചികിത്സയ്‌ക്കായി രോഗികൾ നെട്ടോടമോടുകയാണ്. ഏക ആശ്രയം സർക്കാർ ആശുപത്രികളായതിനാൽ അവിടെ രോഗികളെക്കൊണ്ട് നിറയുന്നതാണ് അവസ്ഥ.
നിർബന്ധിത വൈദ്യസഹായം മൾട്ടി ഫെസിലിറ്റി ആശുപത്രികൾ മാത്രം കൈകാര്യം ചെയ്യണമെന്നാണ് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരുടെ ആവശ്യം. പ്രതിഷേധം ശക്തമായതോടെ രോഗികളുടെ തിരക്ക് വർദ്ധിക്കുകയും സർക്കാർ ആശുപത്രികളിൽ ഇവർ തിങ്ങിനിറയുകയും ചെയ്തു. ഇവിടെയും ഗുരുതരാവസ്ഥയിലുള്ള രോഗികളെ മാത്രമാണ് നിലവിൽ ചികിത്സിക്കുന്നത്. അതിനാൽ എക്സ്-റേ എടുക്കാൻ പോലും കഴിയുന്നില്ലെന്ന് രോഗികൾ പറയുന്നു. ചികിത്സയ്‌ക്കായി അയൽ സംസ്ഥാനങ്ങളിലേക്ക് പോകേണ്ട അവസ്ഥയാണ് നിലവിലുള്ളത്.
സർക്കാരിന്റെ അവകാശ ബില്ലുമായി ബന്ധപ്പെട്ട് സർക്കാരും ആരോഗ്യ വിദഗ്ദരും തമ്മിലുള്ള തർക്കം തുടരുകയാണ്. ചികിത്സ നടത്താൻ എല്ലാവരെയും യോഗ്യരാക്കുന്നതിലൂടെ ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്താൻ സാധിക്കുമെന്നാണ് ബില്ലിൽ പറയുന്നത്. അടിയന്തിര സാഹചര്യങ്ങളിലുൾപ്പെടെ രോഗികളെ കാണാൻ ഡോക്ടർമാർ ബാധ്യസ്ഥരായിരിക്കും. അതേസമയം, സർക്കാർ തീരുമാനത്തിൽ സ്വകാര്യ ഡോക്ടർമാർ തൃപ്തരല്ല. ഹൃദയാഘാതം സംഭവിച്ച ഒരാൾക്ക് അസ്ഥിരോഗാശുപത്രിയിൽ എങ്ങനെ ചികിത്സ ലഭിക്കും എന്ന ചോദ്യമുൾപ്പെടെ ബില്ലിലെ മറ്റ് പോരായ്മകൾ ഡോക്ടർമാർ ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധിക്കുന്നത്. കൂടാതെ ആരോഗ്യ പരിരക്ഷ പോലുള്ള പദ്ധതികളെ ബാധിക്കുന്ന ബില്ലിനെതിരെയും ഡോക്ടർമാർ രംഗത്തെത്തിയിട്ടുണ്ട്.
Comments