കോഴിക്കോട്: ഓടുന്ന ട്രെയിന് തീയിട്ട കേസിലെ പ്രതി കേരളത്തിലേക്ക് വന്നത് ഡൽഹിയിൽ നിന്നെന്ന് സംശയം. മാർച്ച് 30-ന് ഡൽഹിയിൽ വെച്ചാണ് ഇയാളുടേതെന്ന് കരുതുന്ന ബാഗിൽ ഉണ്ടായിരുന്ന ഫോൺ ഉപയോഗിച്ചതെന്ന വിവരം ലഭിച്ചു. അതിനുശേഷം ഈ ഫോൺ ഉപയോഗിച്ചിട്ടില്ലെന്നാണ് സൈബർ സെല്ലിൽ നിന്ന് പോലീസിന് ലഭിച്ച വിവരം.
പ്രതിയെ കണ്ടെത്താനായി റെയിൽവേ പോലീസ് വിമാനമാർഗം നോയിഡയിലെത്തി. പ്രതിയെന്ന് സംശയിക്കുന്ന ഒരാൾ കസ്റ്റഡിയിലെന്നാണ് കഴിഞ്ഞ ദിവസം ലഭിച്ച വിവരം. ഇയാൾ നോയിഡ സ്വദേശിയാണ് . കഴിഞ്ഞ ദിവസം പ്രതിയുടേതെന്ന് സംശയിച്ച് കസ്റ്റഡിയിലെടുത്ത ബാഗിലെ നോട്ട് പാഡിലും നോയിഡയുമായി ബന്ധപ്പെട്ട പരാമർശങ്ങളുണ്ടായിരുന്നു. നോട്ട് പാഡിൽ ഷാരൂഖ് സൈഫി- കാർപെന്റർ, ഫക്രുദ്ദീൻ- കാർപെന്റർ, ഹാരിം-കാർപെന്റർ എന്നീ പേരുകൾ എഴുതിവെച്ചിട്ടുണ്ട്. ഇതിനൊപ്പം നോയിഡ എന്നും എഴുതിയിട്ടുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി എൻഐഎ സംഘം കണ്ണൂരിലെത്തിയിട്ടുണ്ട്. കൊച്ചി, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ള എൻഐഎ സംഘമാണ് കണ്ണൂരിലെത്തിയിരിക്കുന്നത്. ആക്രമണം നടന്ന ഡി1, ഡി2 ബോഗികൾ പോലീസ് സീൽ ചെയ്ത് കണ്ണൂരിലേക്ക് മാറ്റിയിരുന്നു. ഈ കോച്ചുകളിൽ പരിശോധന നടത്തുന്നതിനാണ് സംഘം കണ്ണൂരിലെത്തിയത്.
Comments