റോം: ഇറ്റലിയിൽ വിദേശ ഭാഷകൾ നിരോധിക്കാൻ നീക്കവുമായി മെലോണി സർക്കാർ. ഭാഷകൾ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള കരട് ബിൽ നിർദേശം പാർലമെന്റിൽ അവതരിപ്പിച്ചുവെന്നാണ് റിപ്പോർട്ട്. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ പാർട്ടിയാണ് ഇത് സംബന്ധിച്ച നടപടി കൈക്കൊണ്ടത്. ഔദ്യോഗികമായി ആശയവിനിമയം നടത്തേണ്ട ഘട്ടത്തിൽ ഇംഗ്ലീഷ് ഉൾപ്പെടെയുള്ള വിദേശ ഭാഷകൾ ഉപയോഗിക്കുന്നതിന് പൊതു-സ്വകാര്യ സ്ഥാപനങ്ങളെ വിലക്കുന്നതാണ് ബിൽ. വിലക്ക് ലംഘിച്ചാൽ 1,00,000 യൂറോ വരെ പിഴ (ഏകദേശം 90 ലക്ഷം രൂപ) ലഭിക്കുമെന്ന് കരട് ബില്ലിൽ പറയുന്നു.
ജനപ്രിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആയ ചാറ്റ്ജിപിടിക്കെതിരെ നടപടിയെടുത്ത ആദ്യ പാശ്ചാത്യ രാജ്യമായിരുന്നു ഇറ്റലി. ഡാറ്റാ സ്വകാര്യത സംബന്ധിച്ച ആശങ്കകൾ മൂലമായിരുന്നു ഇറ്റലിയിൽ ചാറ്റ് ജിപിടി ഉപയോഗം താത്കാലികമായി തടഞ്ഞത്. ഇക്കാര്യത്തിൽ നിർണായക പ്രഖ്യാപനം വന്നതിന് പിറ്റേ ദിവസമാണ് വിദേശഭാഷാ നിരോധനം സംബന്ധിച്ച ബിൽ പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.
ഇറ്റാലിയൻ ഭാഷയുടെ സംരക്ഷണത്തിനും പ്രോത്സാഹനത്തിനും വേണ്ടിയാണിതെന്ന് ബില്ലിൽ പരാമർശിക്കുന്നു. ഇംഗ്ലീഷ് ഭാഷയുടെ വ്യാപനത്താൽ ഇറ്റാലിയൻ ഭാഷയ്‌ക്ക് അപകീർത്തി ഉണ്ടാകുന്നതായും ഇത് രാജ്യത്തിന്റെ വിവിധ കോണിൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നുമാണ് വിലയിരുത്തൽ.
പാർലമെന്റിലെ ഇരുസഭകളും ബില്ലിന് അംഗീകാരം നൽകിയാൽ എല്ലാ പൊതു-സ്വകാര്യ സ്ഥാപനങ്ങളിലും ഔദ്യോഗികപരമായ ആശയവിനിമയത്തിന് വിദേശഭാഷ ഉപയോഗിക്കുന്നത് നിർത്തലാകും. ജോലി ശീർഷകങ്ങൾ ഉൾപ്പെടെ എല്ലാം ഇറ്റാലിയൻ ഭാഷയിലേക്ക് മാറ്റണമെന്നും വിവർത്തനം ചെയ്യാൻ സാധിക്കാത്ത പദങ്ങളെ മാത്രമേ വിദേശഭാഷയിൽ ഉപയോഗിക്കാവൂ എന്നുമാണ് കരടിലെ നിർദേശം.
Comments