ലക്‌നൗ: ഉമേഷ്പാൽ വധകേസ് പ്രതി ആതിഖ് അഹമ്മദിന്റെ വീട്ടിൽ നിന്ന് നിർണായക തെളിവുകൾ പോലീസ് കണ്ടെത്തി. ഐഫോണും ആധാർകാർഡുകളും സ്ഥലമിടപാടിന്റെ രേഖകളുമുൾപ്പെടുന്ന തെളിവുകളാണ് കണ്ടെത്തിയത്. ആതിഖ് അഹമ്മദിന്റെ പ്രയാഗ്‌രാജിലെ കസാരി മസാരിയിലെ വീട്ടിൽ നിന്നാണ് പോലീസിന് നിർണ്ണായക തെളിവുകൾ ലഭിച്ചത്.
ആതിഖിന്റെ അക്കൗണ്ടന്റ് രാകേഷ് ലാലയുൾപ്പെടെ അഞ്ച് പ്രതികളെ പ്രയാഗ്‌രാജിലെ ധൂമംഗഞ്ച് പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് രാകേഷ് ലാല തെളിവുകളെ പറ്റിയുള്ള മൊഴി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആതിഖിന്റെ വീട്ടിൽ നിന്ന് കേസിന് ആസ്പദമായ രേഖകൾ പോലീസ് കണ്ടെത്തിയത്. കണ്ടെത്തിയ ഐഫോൺ നിർണായക തെളിവാണെന്നും ഫോറൻസിക് പരിശോധനയ്‌ക്ക് വിധേയമാക്കുമെന്നും പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ആതിഖിന്റെ ഭാര്യാസഹോദരൻ അത്‌ലാഖിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉമേഷ് പാൽ വധകേസിലെ പ്രതികൾക്ക് അഭയം നൽകുകയും രക്ഷപ്പെടാൻ വേണ്ട സഹായങ്ങൾ ചെയ്തുകൊടുത്തതായും അന്വേഷണ സംഘം കണ്ടെത്തിയ പശ്ചാത്തലത്തിലായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്.
Comments