തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി മഴ കനക്കും. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് മുൻകാലങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്തെ വേനൽമഴയിൽ ഇത്തവണ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 42.9 മില്ലിമീറ്റർ മഴ ലഭിക്കേണ്ടയിടത്ത് ഇക്കുറി 37.4 മില്ലി മീറ്റർ മഴ മാത്രമാണ് ലഭിച്ചതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
അതേസമയം കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. പത്തനംതിട്ട അടൂർ ചൂരക്കാടിൽ സ്‌കൂട്ടറിൽ യാത്രചെയ്യുന്നതിനിടെ മരം ഒടിഞ്ഞുവീണ് ഒരാൾ മരിച്ചു. നെല്ലിമുഗൾ സ്വദേശി മനു മോഹൻ (32) ആണ് മരിച്ചത്. റബർ മരം ഒടിഞ്ഞുവീണാണ് ഇഞ്ചക്കാട് മംഗലത്തുവീട്ടിൽ ലളിതാകുമാരി (67) മരിച്ചത്.
തെക്കൻ കേരളത്തിൽ മഴയെത്തുടർന്ന് വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിലും ആവണീശ്വരത്തിനും ഇടയിൽ മരങ്ങൾ ട്രാക്കിൽ വീണതിനെത്തുടർന്ന് മെമു ട്രെയിൻ റദ്ദാക്കി. ശക്തമായ കാറ്റിൽ നിരവധി വീടുകൾ തകർന്നു. പോസ്റ്റുകൾ തകർന്ന് വൈദ്യുതി ബന്ധവും തകരാറിലായി. കാർഷിക വിളകൾക്കും വ്യാപക നാശം നേരിട്ടു.
Comments