കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഐക്യരാഷ്‌ട്ര സഭയുടെ ഭാഗമായി ജോലി ചെയ്യുന്നതിൽ നിന്നും വനിതകളെ വിലക്കി താലിബാൻ. യുഎൻ വക്താവാണ് ഇക്കാര്യം പുറത്ത് വിട്ടത്. താലിബാന്റെ ഇത്തരത്തിലെ തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്നും യു എൻ വ്യക്തമാക്കി.
താലിബാന്റെ പുതിയ തീരുമാനം അഫ്ഗാനിസ്ഥാനിലെ യു എന്നിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കാനുള്ള സാധ്യത ഏറെയാണെന്ന് വക്താവ് അറിയിച്ചു. വനിതകളെ വിലക്കിയ ഇത് കണക്കിലെടുത്ത് പുതിയ തീരുമാനത്തിനെതിരെ ഇന്ന് കാബൂളിൽ താലിബാനുമായി ചർച്ച നടത്തും. രേഖാമൂലമുള്ള യാതൊരു അറിയിപ്പും താലിബാനിൽനിന്നും ഐക്യരാഷ്‌ട്ര സഭയ്‌ക്ക് ലഭിച്ചിച്ചിട്ടില്ല. ഇതിൽ വ്യക്തത വരുത്താൻ കൂടിയാണ് ചർച്ച നടത്തുന്നതെന്ന് വക്താവ് അറിയിച്ചു.
താലിബാൻ ഭരണത്തിൽ അഫ്ഗാനിലെ സ്ത്രീകളുടെ വിദ്യാഭ്യാസവും മൗലിക അവകാശങ്ങളും ഹനിക്കപ്പെടുന്നുണ്ട്. താലിബാന്റെ സ്ത്രീവിരുദ്ധ പ്രവർത്തനങ്ങൾ ഇതുവരെയും യു എന്നിനെ ബാധിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് സ്ത്രീകളുടെ ഉന്നമനത്തിനായിട്ടുള്ള സംഘടനയുടെ അഫ്ഗാനിലെ പ്രവർത്തനങ്ങളെ ബാധിക്കുമെന്നാണ് യുഎൻ വിലയിരുത്തൽ. അതിനാൽ പുതിയ തീരുമാനത്തിൽ ശക്തമായ എതിർപ്പ് അറിയിച്ചിരിക്കുകയാണ് ഐക്യരാഷ്‌ട്ര സഭ.
അഫ്ഗാനിസ്ഥാനില്‍ ഇത്തരത്തിലുള്ള വിലക്കുകള്‍ സ്ത്രീകള്‍ക്ക് നേരെ വന്നിരിക്കുന്നത് ആദ്യമായല്ല. വിദ്യാഭ്യാസം, ഡ്രൈവിംഗ് തുടങ്ങി സ്ത്രീയുടെ അടിസ്ഥാന സ്വാതന്ത്ര്യങ്ങളിലെല്ലാം താലിബാന്‍ തുടര്‍ച്ചയായി വിലക്ക് ഏർപ്പെടുത്തിയിരുന്നു. എൻജിഒയിൽ പ്രവർത്തിക്കുന്നതിൽ നിന്നും സ്ത്രീകളെ വിലക്കിയിരുന്നു.
Comments