എറണാകുളം: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ ഭീകരവാദബന്ധം പരിശോധിച്ചുവരുകയാണെന്ന് ഡിജിപി അനിൽകാന്ത്. യുഎപിഎ ചുമത്തുന്നതുൾപ്പടെയുള്ള നടപടികൾ പ്രതിയെ വിശദമായ ചോദ്യം ചെയ്തതിന് ശേഷം മാത്രമെന്നും ഒരു സാധ്യതയും തള്ളിക്കളയാതെയുള്ള അന്വേഷണമാണ് നടക്കുന്നതെന്നും ഡിജിപി ഡൽഹിയിൽ പ്രതികരിച്ചു . ഒറ്റയ്‌ക്കായിരുന്നോ ആക്രമണം നടത്തിയതെന്ന് പരിശോധിക്കേണ്ടതുണ്ട്. പൂർണ്ണ ചിത്രം ലഭ്യമായതിന് ശേഷമേ യുഎപിഐ ചുമത്തുന്നടക്കമുള്ള കാര്യങ്ങൾ പറയാൻ കഴിയുന്നുള്ളു. പ്രതിയ്‌ക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടോ എന്ന കാര്യത്തിൽ നിലവിൽ വെളിപ്പെടുത്താൻ കഴിയില്ലെന്നും ഡിജിപി പറഞ്ഞു.
പിടിയിലായ ഷാരൂഖ് സെയ്ഫിയുടെ പശ്ചാത്തലം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഒരു സാധ്യതയും തള്ളിക്കളയാതെയുള്ള പരിശോധനയാണ് നടത്തുന്നതെന്നും , ഇയാൾക്ക് ഏതെങ്കിലും തരത്തിൽ സഹായം ലഭിച്ചിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ടെന്നും ഡിജിപി പറഞ്ഞു. തീ കൊളുത്താനുപയോഗിച്ചത് പെട്രോൾ ആണെന്നാണ് നിഗമനം എങ്കിലും ശാസ്ത്രീയ പരിശാധന റിപ്പോർട്ട് ലഭിക്കാനുണ്ടെന്നും ഡിജിപി വ്യക്തമാക്കി . പ്രതിയുടെ പശ്ചാത്തലം സംബന്ധിച്ച് കേരളാ ഡൽഹി പോലീസിന്റെ സംയുക്ത സംഘം ഷാഹീൻബാഗ് കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നുണ്ട് .
പ്രത്യേക അന്വേഷണ സംഘം, കേന്ദ്ര അന്വേഷണ ഏജൻസികൾ, മഹാരാഷ്‌ട്ര പോലീസ് എന്നിവരുടെ സംയുക്ത ഓപ്പറേഷനിലാണ് പ്രതിയെ പിടികൂടിയത്. വ്യക്തമായ സൂചനകളെ പിന്തുടർന്ന് ശരിയായ സമയത്ത് ഏജൻസികളുടെ സംയോജിതമായ പ്രവർത്തനത്തിലൂടെ പ്രതിയെ പിടികൂടാൻ സാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
Comments