2018-ലെ പ്രളയകാലത്ത് ഏറെ ശ്രദ്ധ നേടിയ താരമാണ് ടൊവിനോ തോമസ്. കേരള ജനതയെ പ്രളയം ബാധിച്ചപ്പോൾ താരം നടത്തിയ സന്നദ്ധ സേവനങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. പ്രശംസിക്കാനും, പിആർ വർക്കിന്റെ ഭാഗമാണെന്ന് പറഞ്ഞ് താരത്തെ വിമർശിക്കാനും ആളുകളുണ്ടായിരുന്നു. ഇപ്പോഴിതാ, പ്രളയ സമയത്ത് താൻ നടത്തിയ പ്രവർത്തനങ്ങളെ പരിഹസിച്ചതും തനിക്കെതിരെ വന്ന ട്രോളുകളും വിമർശനങ്ങളും വേദനപ്പിച്ചെന്ന് തുറന്നു പറയുകയാണ് ടൊവിനോ തോമസ്. ‘2018’ എന്ന സിനിമയുടെ ഭാഗമായി നടന്ന പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു നടൻ.
‘ആ സമയത്ത് ഒരു രണ്ടാഴ്ച കൂടി മഴ പെയ്താൽ നമ്മളൊക്കെ മുങ്ങിപോകുമെന്നല്ലേ നമ്മളൊക്കെ കരുതിയിരുന്നത്. ചാവാൻ നിൽക്കുന്ന നേരത്ത് പിആറിനെ പറ്റി ചിന്തിക്കുമോ? അതിനുള്ള ബുദ്ധിയോ ദീര്‍ഘ വീക്ഷണമോ എനിക്കുണ്ടായിരുന്നില്ല. എല്ലാവർക്കുമുള്ള പേടിയും ആശങ്കയുമാണ് എനിക്കുമുണ്ടായിരുന്നത്. പ്രളയസമയത്ത് എന്നെക്കുറിച്ച് നല്ല കാര്യങ്ങൾ മാത്രമാണ് സോഷ്യൽ മീഡിയയിൽ വന്നത്. എന്നാൽ കുറച്ച് നാളുകൾ കഴിഞ്ഞപ്പോൾ വിമർശനങ്ങൾ ഉയർന്നു’.
‘പ്രളയം കഴിഞ്ഞപ്പോൾ എന്നെ പ്രളയം സ്റ്റാർ എന്ന് വിളിക്കാൻ ഞാൻ എന്ത് തെറ്റാണ് ചെയ്തത്?’. ഇതൊക്കെ ആരാണ് പറയുന്നതെന്ന് അറിയില്ല. എന്റെ സിനിമ ഇറങ്ങുമ്പോൾ മഴ പെയ്യും. ഞാൻ ഈ നാടിനെന്തോ ആപത്താണ്, ഞാൻ ദുശ്ശകുനമാണ്, മായനദി ഇറങ്ങിയതു കൊണ്ടാണ് നദികൾ കവിഞ്ഞൊഴുകിയത് എന്നൊക്കെയാണ് പറയുന്നത്. തമാശയൊക്കെ ഞാനും ആദ്യം എൻജോയ് ചെയതു. പിന്നെ അത് വളരെ സീരിയസായി’- എന്നും ടൊവിനോ പറഞ്ഞു.
Comments