തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്കരിക്കുന്നതിന്റെ ഭാഗമായി എൻസിഇആർടിയുടെ 12–ാം ക്ലാസ് പാഠപുസ്തകത്തിൽ നിന്ന് മുഗൾ സാമ്രാജ്യവുമായി ബന്ധപ്പെട്ടതടക്കമുള്ള ഭാഗങ്ങൾ നീക്കം ചെയ്തത് പ്രതിഷേധാർഹമാണെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ഓരോ സംസ്ഥാനങ്ങളിലേയും പ്രതിനിധികളെ ഉൾപ്പെടുത്തി എൻസിഇആർടി പുനസംഘടിപ്പിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിന്റെ വിയോജിപ്പ് പരിഗണിച്ചില്ലെങ്കിൽ സപ്ലിമെന്ററി പാഠപുസ്തകം തയ്യാറാക്കുമെന്നാണ് വി.ശിവൻകുട്ടിയുടെ വെല്ലുവിളി.
‘എൻസിഇആർടി ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. ആറാം ക്ലാസ് മുതലുള്ള പാഠപുസ്തകങ്ങളിൽ നിന്ന് പാഠഭാഗങ്ങൾ വെട്ടിമാറ്റുകയാണ്. ആർഎസ്എസിന്റെയും ബിജെപിയുടെയും അജണ്ട നടപ്പാക്കാനുള്ള ശ്രമമാണിത്. ഒരു തരത്തിലും കേരളം ഇത് അംഗീകരിക്കില്ല.
‘എൻസിഇആർടി തന്നെ പുനസംഘടിപ്പിക്കണമെന്നാണ് ഇക്കാര്യത്തിൽ സംസ്ഥാനത്തിന്റെ ആവശ്യം. മഹാത്മാ ഗാന്ധിയെ ഒഴിവാക്കണമെന്ന് പറഞ്ഞാൽ അത് നടപ്പാക്കണമെന്ന ബാധ്യതയൊന്നുമില്ല. ബദൽ പാഠപുസ്തകങ്ങൾ തയ്യാറാക്കാനൊന്നും നിലവിൽ തീരുമാനിച്ചിട്ടില്ല. എന്നാൽ, സംസ്ഥാന സർക്കാരിന്റെ വിയോജിപ്പ് പരിഗണിച്ചില്ലെങ്കിൽ സപ്ലിമെന്ററി പാഠപുസ്തകം തയ്യാറാക്കുന്നതടക്കം പരിശോധിക്കും’- എന്നാണ് വി.ശിവൻകുട്ടി പറഞ്ഞത്.
Comments