കോഴിക്കോട്: എലത്തൂരിൽ ട്രെയിനിൽ നിന്ന് വീണ് മൂന്ന് പേർ മരിച്ച സംഭവത്തിൽ തനിക്ക് പങ്കില്ലെന്ന് ഷാരൂഖ് സെയ്ഫി. മൂന്ന് പേർ വീണത് താൻ കണ്ടിട്ടില്ലെന്നും ഷാരൂഖ് സെയ്ഫി പറഞ്ഞു. തീവെപ്പിന് പിന്നാലെ ആരും വീഴുന്നതായോ ചാടിയതായോ കണ്ടില്ലെന്നു ആരെയും തള്ളിയിട്ടിട്ടില്ലെന്നും മൊഴിയിൽ വ്യക്തമാക്കി. എന്നാൽ ഈ മൊഴി അന്വേഷണസംഘം വിശ്വാസത്തിലെടുത്തിട്ടില്ല.
താൻ ആദ്യമായാണ് കേരളത്തിലേക്ക് വന്നത്, കേരളത്തിൽ മറ്റാരുമായും പരിചയമില്ല, തനിക്ക് തന്നിയപ്പോൾ ഇത് ചെയ്തു തുടങ്ങിയ കാര്യങ്ങളാണ് ഷാരൂഖ് സെയ്ഫി ആദ്യം അന്വേഷണസംഘത്തിന് നൽകിയ മൊഴി. ഇതും അന്വേഷണസംഘം വിശ്വസിച്ചിട്ടില്ല കൃത്യമായ ആസൂത്രണമോ സഹായമോ ഇയാൾക്ക് ലഭിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. ഡൽഹിയിൽ നിന്ന് രാവിലെ ഷൊർണൂരിലെത്തിയ ഷാറൂഖ് വൈകുന്നേരം 7.20 വരെ കേരളത്തിൽ ചെലവഴിച്ചിട്ടുണ്ട്. ഈ സമയത്തെല്ലാം എവിടെ പോയി, എന്തൊക്കെയായിരുന്നു ചെയ്തത് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത ലഭിക്കേണ്ടതുണ്ട്. ഇയാൾ പെട്രോൾ വാങ്ങാൻ പോയ ഓട്ടോ ഓടിച്ചിരുന്ന ഡ്രൈവറെ പോലീസ് കണ്ടെത്തിയിട്ടുണ്ട്. പമ്പിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.
ഇയാൾ എന്തിനാണ് കേരളം തന്നെ തിരഞ്ഞെടുത്തത്, ലോക്കൽ ട്രെയിൻ എന്തുകൊണ്ടാണ് തിരഞ്ഞെടുത്തത്, എലത്തൂരിൽ വെച്ച് ആക്രമണം നടത്താൻ തീരുമാനിച്ചതിന് പിന്നിലെ കാരണം എന്നീ കാര്യങ്ങളിലാണ് പോലീസ് കൂടുതൽ വ്യക്തത തേടുന്നത്. പാലത്തിന് മുകളിൽ വെച്ച് ആക്രമണം നടത്തിയത് ഡി1, ഡി2 കോച്ചിലെ മുഴുവൻ ആളുകളും കൊല്ലപ്പെടണം എന്ന് ഉദ്ദേശത്തോട് കൂടിയായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
Comments